ന്യൂദല്‍ഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഹസാരെ സംഘം തീരുമാനിച്ചു. ഹസാരെ സംഘം ഉന്നയിച്ച ആവശ്യങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെതന്നെയാണ് ജൂലൈ 25 ന് ആരംഭിച്ച നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സമരം പത്താം ദിവസത്തിലേക്ക് കടക്കുന്ന ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരിക്കും നിരാഹാരസമരത്തിന് തിരശീല വീഴുക.
നിരാഹാരസമരം തുടരുന്ന അരവിന്ദ് കേജ്രിവാള്, ഗോപാല്‍റായ് തുടങ്ങിയവരുടെ നില വഷളായതിനെത്തുടര്‍ന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ.സിംഗ് തുടങ്ങിയവരുടെ നിര്‍ദ്ദേശപ്രകാരമാണ് സമരം അവസാനിപ്പിക്കാന്‍ ഹസാരെ സംഘം തീരുമാനിച്ചത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍, ആഗസ്റ്റ് മാസങ്ങളില്‍ ഹസാരെ സംഘം നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്ന് ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ ജൂലൈ 25 ന് ആരംഭിച്ച നിരാഹാരസമരം ഇന്നലെ ഒമ്പത് ദിവസം പിന്നിട്ടിട്ടും ഹസാരെ സംഘവുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.
രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സമാന്തരമായി ജനാധിപത്യത്തിന് മുന്‍തൂക്കം നല്കുന്ന ഒരു സംഘടന രൂപീകരിക്കാന്‍ ആലോചിക്കുന്നതായുംഹസാരെ സംഘം അറിയിച്ചു. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമാകാനോ തങ്ങള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്കും പ്രാമുഖ്യം നല്കുന്ന ഒരു സംഘടന നിലവില്‍ വരണം. അത് എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ആശയങ്ങള്‍ നിര്‍ദ്ദേശിക്കാമെന്നും ജന്തര്‍മന്തറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഹസാരെ വ്യക്തമാക്കി.
നിരാഹാരസമര ഒമ്പത് ദിവസം പിന്നിട്ടിട്ടും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ജവം കാണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ മനോഭാവം നിരാശാജനകമാണെന്നും ഹസാരെ സംഘം നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും വി.ആര്. കൃഷ്ണയ്യര്‍, വി.കെ.സിംഗ് തുടങ്ങിയവരടങ്ങിയ പ്രമുഖ സംഘം ആവശ്യപ്പെട്ടു. സമാന്തര സംഘടന രൂപീകരിക്കാന്‍ ആലോചിക്കുന്ന ഹസാരെ സംഘത്തിന് ഉത്തരവാദിത്തവും ജനാധിപത്യപരവും അഹിംസാത്മകവുമായ ഒരു സംഘടന രൂപീകരിക്കാന്‍ കഴിയണമെന്നും അതിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു പുതിയ മുഖം കൈവരണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: