ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം അവസാനിച്ചപ്പോള്‍ സിപിഎമ്മില്‍ വിഭാഗീയതയുടെ കൊടിയേറ്റം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം പ്രകാശ് കാരാട്ട് പക്ഷം വെട്ടുക കൂടി ചെയ്തതോടെ വിഭാഗീയ പ്രവര്‍ത്തനം ബൂര്‍ഷ്വാ പാര്‍ട്ടികളോട് മത്സരിക്കുന്ന തരത്തില്‍ പരസ്യമായെന്നാണ് വിമര്‍ശനം.
മൂന്ന് തവണ പോളിറ്റ് ബ്യൂറോ തള്ളിയ വിഷയം കേന്ദ്രകമ്മിറ്റിയിലേക്ക് വലിച്ചിഴച്ചത് യെച്ചൂരിയെ ദുര്‍ബലനാക്കി. അപ്രതീക്ഷിത പിന്തുണ നേടി പാര്‍ട്ടിക്കുള്ളില്‍ മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ട് ശക്തനാവുകയും ചെയ്തു. സിപിഎമ്മില്‍ ഒരാള്‍ക്ക് രണ്ട് തവണയാണ് ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയുക. യെച്ചൂരിക്ക് ഒരവസരം കൂടി നല്‍കുമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതില്‍ ഉറപ്പില്ല. പോളിറ്റ് ബ്യൂറോയില്‍ എല്ലാവരും തുല്യരാണ്. തുല്യരില്‍ പ്രഥമനാണ് ജനറല്‍ സെക്രട്ടറി. ഇനിയത് യെച്ചൂരിക്ക് അവകാശപ്പെടാനാകില്ല.
ഭൂരിപക്ഷ അഭിപ്രായമാണ് പാര്‍ട്ടിയുടെ നിലപാട്. ഇത് ന്യൂനപക്ഷം അംഗീകരിക്കണം. കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും യെച്ചൂരിയെ എതിര്‍ത്ത് വോട്ടു ചെയ്തതോടെ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി തന്നെ തള്ളുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. മുന്‍പെങ്ങുമില്ലാത്ത അസാധാരണ സംഭവമാണ്”. ഒരു മുതിര്‍ന്ന നേതാവ് ജന്മഭൂമിയോട് പറഞ്ഞു.
കേന്ദ്രകമ്മറ്റി തീരുമാനം പാര്‍ട്ടിയില്‍ വഴിത്തിരിവാണ്. ഇനിയുള്ള യെച്ചൂരിയുടെ നിലപാടുകളിലും ഇത് പ്രതിഫലിക്കും. യെച്ചൂരിയെ അവഗണിക്കുന്ന കേരള ഘടകം ഇനി കാരാട്ടിന് കീഴില്‍ ശക്തരാകും. പാര്‍ട്ടിയെ നയിക്കാനുള്ള ധാര്‍മ്മിക അവകാശം യെച്ചൂരിക്ക് നഷ്ടപ്പെട്ടുവെന്ന് കാരാട്ട് പക്ഷം പ്രചരണം തുടങ്ങിയിട്ടുണ്ട്.
രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് ബംഗാള്‍ ഘടകമായിരുന്നെങ്കിലും പിന്നില്‍ യെച്ചൂരിയായിരുന്നു. കേരള ഘടകം എതിര്‍ത്തതിന് പിന്നില്‍ കാരാട്ടും. ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ലമെന്ററി ചുമതല വഹിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ ചെലുത്താനാകില്ലെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ വാദം. ആറ് വര്‍ഷം കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ലമെന്ററി പദവി ഉണ്ടായിരുന്നില്ല. എന്നിട്ട് പാര്‍ട്ടി പനപോലെ വളര്‍ന്നോയെന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.
പ്രത്യയശാസ്ത്ര കടുംപിടുത്തവും വരട്ടുവാദവും തങ്ങളെ മാത്രം ഇരകളാക്കുന്നുവെന്നാണ് ബംഗാള്‍ ഘടകത്തിന്റെ പരാതി. ജ്യോതി ബസുവിന്റെ പ്രധാനമന്ത്രിപദം കളഞ്ഞ കാര്യവും രാഷ്ട്രപതിയാകുന്നതില്നിന്നും തന്നെ കാരാട്ട് വെട്ടിയെന്ന സോമനാഥ് ചാറ്റര്‍ജിയുടെ ആരോപണവും ഇവര്‍ എടുത്തുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: