കാസര്‍കോട്: കാസര്‍കോടിനടുത്ത തച്ചങ്ങാട്ട് സിപിഎം പ്രവര്‍ത്തകനെ ഇന്നലെ ബൈക്കിലെത്തിയ മുസ്ലീം ലീഗ് അക്രമിസംഘം കൊലപ്പെടുത്തി. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. സിപിഎം കീക്കാനം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കീക്കാനം യൂണിറ്റ് പ്രസിഡണ്ടുമായ കീക്കാനം അമ്പങ്ങാട്ടെ രാഘവന്റെ മകന് മനോജ് (28) ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ രാത്രികാലത്തെ ബൈക്ക് യാത്രയും നിരോധിച്ചു.
വിദ്യാനഗറിലെ യമഹ സര്‍വീസ് സെന്റര്‍ ഷോറൂം ജീവനക്കാരനാണ് മനോജ്. ഇന്നലെ രാവിലെ പ്രകടനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തച്ചങ്ങാട്ടുവെച്ച് ബൈക്കുകളിലെത്തിയ ഒരുസംഘം മനോജിനെ അക്രമിച്ചത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് എ.വി.ശിവപ്രസാദ് നടന്നുപോകുമ്പോഴാണ് മനോജിനെ ഒരുസംഘം അക്രമിക്കുന്നത് കണ്ടത്. ശിവപ്രസാദിനെ കണ്ടയുടനെ അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെട്ടു. മനോജിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തലക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്ന് സംശയിക്കുന്നു. പരേതനായ രാഘവന്റെയും നാരായണിയുടെയും മകനാണ് കൊല്ലപ്പെട്ട മനോജ്. സഹോദരങ്ങള്‍: സുരേശന്, മണികണ്ഠന്, സുലോചന.
അതേ സമയം ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ മനോജ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ ഏതുവിധ അന്വേഷണത്തെയും നേരിടാന്‍ ലീഗ് തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു.
സംഭവത്തിന് തൊട്ടുമുമ്പ് സിപിഎം കീക്കാനം ലോക്കല്‍ സെക്രട്ടറി കരുണാകരനെയും ഒരു സംഘം അക്രമിച്ചിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ കരുണാകരനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി തച്ചങ്ങാട് ഉദുമ, പാലക്കുന്ന് ഭാഗങ്ങളില്‍ സിപിഎം – ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ പലതും അക്രമിക്കപ്പെട്ടിരുന്നു. പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. തച്ചങ്ങാട് കുഞ്ഞിരാമന്, കുഞ്ഞിക്കണ്ണന് തുടങ്ങിയവരുടെ വീടുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു.
മുസ്ലിംലീഗ് -സിപിഎം സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ അമ്പങ്ങാട്ട് കീക്കാനം യൂണിറ്റ് പ്രസിഡണ്ടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്കി. റമദാന് വ്രതം ആയതിനാല്‍ രാവിലെ ആറുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്, ആംബുലന്‍സ്, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍യുമായ ടി.വി.രാജേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനോജിനെ ആസൂത്രിതമായി ചവിട്ടിക്കൊല്ലുകയായിരുന്നു. മുസ്ലീം ലീഗ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ അക്രമത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം. ലീഗിന് അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണം. പോലീസിന്റെ നിഷ്ക്രിയമായ സമീപനം മുസ്ലീം ലീഗിന് എന്തുമാകാമെന്ന അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്നു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ അക്രമങ്ങള്‍ അരങ്ങേറി. ഹര്‍ത്താല്‍ ഇരുജില്ലയിലെയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ സാരമായി ബാധിച്ചു അക്രമങ്ങളില്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. പോലീസുകാര്‍ക്ക് നേരെയും അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് സിപിഎമ്മുകാര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇരു ജില്ലകളിലുമായി ആയിരക്കണക്കിന് സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ട് ബറ്റാലിയന് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: