കണ്ണവം: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ എളമാങ്കല് കോളനിനിവാസികള്‍ ദുരിതത്തില്‍. റോഡ് സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞദിവസം മരം ദേഹത്തു വീണ് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കാര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിച്ചത് മൂന്ന് കിലോമീറ്ററോളം ചുമന്ന്. കണ്ണവം ഇളമാങ്കല് കോളനിയിലെ കെ.മാലതിയുടെ മൃതദേഹമാണ് വീട്ടിലേക്കുള്ള ദുര്‍ഘട പാതയിലൂടെ ഒരുമണിക്കൂറോളം ചുമന്ന് വീട്ടിലെത്തിച്ചത്. സിപിഎം ഭരണം നടത്തുന്ന പാട്യം ഗ്രാമപഞ്ചായത്തില്പെട്ട കോളനികളിലൊന്നാണ് ഇളമാങ്കല് കോളനി. റോഡ് പോയിട്ട് ഒരു നടപ്പാത പോലുമില്ലാത്തതിനാല്‍ കോളനി നിവാസികള്‍ നേരിടുന്ന ദുരിതത്തിന്റെ കരളലിയിക്കുന്ന നേര്കാഴ്ചയായിരുന്നു മൃതദേഹം ചുമക്കല്‍.
ഉത്തരേന്ത്യയില്‍ മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കേണ്ടിവന്ന സംഭവങ്ങളില്‍ നിശിതമായി വിമര്‍ശിക്കുന്ന പാര്‍ട്ടി പത്രവും സ്വന്തം പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കോളനിയിലെ വീട്ടമ്മയുടെ മൃതദേഹം മൂന്നുകിലോമീറ്ററോളം ചുമന്നെത്തിച്ചത് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണവം കോളനിയില്‍ നിന്നും കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ ഇളമാങ്കല് കോളനിയില്‍ എത്താന്‍ കഴിയൂ. സര്‍ക്കാര്‍ വനിത്തിലൂടെയാണ് ഇവിടെയെത്തിപ്പെടേണ്ടത്. ഇതിനായി നടപ്പാതപോലും നിര്‍മ്മിക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. നാല് വീട്ടുകാരാണ് കോളനിയില്‍ താമസിക്കുന്നത്. നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് സ്ഥലത്തിന്റെ പട്ടയമോ മറ്റ് രേഖകളോ ഇന്നേവരെ നല്‍കിയിട്ടില്ല. വനത്തിലെ അരുവികളില്‍നിന്നും പൈപ്പിലൂടെയെടുക്കുന്ന വെള്ളമാണ് കുടിക്കാനും മറ്റും ഉപയോഗിക്കുന്നത്.
കണ്ണവം, ചെറുവാഞ്ചേരി ടൗണുകളില്‍ എത്തണമെങ്കില്‍ അഞ്ച് കിലോമീറ്റര്‍ കാല്‍നടയായി യാത്രചെയ്യണം. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവര്‍ക്ക് സ്വപ്നം മാത്രമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെയും മറ്റും വികസനത്തിനായി കോടികളാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവാക്കുന്നത്. എന്നാല്‍ ഇതൊന്നും ഈ കോളനി നിവാസികള്‍ക്ക് ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: