തൊഴുപുഴ: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പേരില്‍ കല്ലറ പണിതത് വ്യാജ ചരിത്ര നിര്‍മ്മിതിക്കും പണമുണ്ടാക്കാനും വേണ്ടിയാണെന്ന് കെ.ആര്. നാരായണന്റെ ജീവചരിത്രമെഴുതിയ വ്യക്തിയും കെ.ആര് നാരായണന് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറിയുമായ എബി.ജെ ജോസ് പ്രതികരിച്ചു.
കല്ലറയില്‍ അശോക ചക്രം ആലേഖനം ചെയ്തത് ഗുരുതരമായ തെറ്റാണ്. യമുനാ തീരത്ത് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചപ്പോള്‍ ചിതാഭസ്മം അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഉഴവൂരിലെ തറവാട് വീട്ടുവളപ്പില്‍ എത്തിച്ചു. സര്‍ക്കാരിന്റെ അനുമതിയോടെ സ്ഥാപിച്ച സ്മൃതി മണ്ഡപത്തില്‍പ്പോലും അശോകചക്രം ആലേഖനം ചെയ്തിട്ടില്ലെന്നിരിക്കെയാണ് ക്രൈസ്തവസഭ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നീക്കം നടത്തിയിരിക്കുന്നതെന്നും എബി ചൂണ്ടിക്കാട്ടി. കെ.ആര്. നാരായണന് കരുണാകര ഗുരുവിന്റെ ആശ്രമവുമായി അടുപ്പമുണ്ടായിരുന്നു. തറവാട് വീടിന് സമീപമുണ്ടായിരുന്ന വസ്തു കരുണാകര ഗുരുവിന്റെ ആശ്രമത്തിനാണ് കൈമാറിയത്. മാത്രവുമല്ല മരണശേഷം കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് കരുണാകര ഗുരുവിന്റെ ആശ്രമത്തിലെ സന്യാസിമാരാണെന്ന് ‘കെ.ആര്.നാരായണന് ഭാരതത്തിന്റെ സൂര്യതേജസ്’ എന്ന പുസ്തകത്തിന്റെ 73-ാം പേജില്‍ പറയുന്നുണ്ട്.
കെ.ആര് നാരായണന്റെ ആഗ്രഹപ്രകാരമായിരുന്നു പോത്തന്‍കോട് ആശ്രമത്തിലെ സ്വാമിമാര്‍ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ചിതാഭസ്മം നാട്ടിലേക്ക് എത്തിക്കാന്‍ കെ.ആര്. നാരായണന് ഫൗണ്ടേഷന് ചെയര്‍മാനായിരുന്ന ഉഴവൂര്‍ വിജയനെയാണ് നാരായണന്റെ സഹോദരങ്ങളായ ഗൗരിയും, ഭാസ്കരനും ചുമതലപ്പെടുത്തിയത്. കെ.ആര് നാരായണന് ക്രൈസ്തവ വിശ്വാസത്തിനോട് അടുപ്പം പുലര്‍ത്തിയിരുന്നു എന്നതിന് ഒരു തെളിവുമില്ലെന്ന് എബിയുടെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
മുന്‍ രാഷ്ട്രപതിയുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കിയതിനെതിരെ കെ.ആര് നാരായണന് ഫൗണ്ടേഷന് നിയമ നടപടികളെക്കുറിച്ച് ആലോചിച്ച് വരികയാണ്.
ഇത് സഭയുടെ സ്ഥിരം പണി: സനല്‍ ഇടമറുക്
പ്രശസ്തരായ വ്യക്തികളെ മരണശേഷം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ക്രൈസ്തവ സഭകളുടെ സ്ഥിരം പണിയെന്ന് യുക്തിവാദി സനല്‍ ഇടമറുക്. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ദല്‍ഹി ക്രൈസ്തവ സെമിത്തേരിയില്‍ കല്ലറ പണിത സംഭവത്തില്‍ ‘ജനം ടിവി’യില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.ആര്. നാരായണനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം മതവിശ്വാസിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഹൈന്ദവ ആചാരപ്രകാരമാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. അതിന്ശേഷം കല്ലറ പണിതത് രാഷ്ട്രത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ ഒരു കത്തോലിക്കാ പള്ളിയിലെ ദിവ്യാത്ഭുത തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സനല്‍ വധഭീഷണിയെ തുടര്‍ന്ന് ഫിന്‍ലന്റില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ്.
വിശ്വാസത്തിലെ കടന്നുകയറ്റം: അക്കീരമണ്‍
അന്തരിച്ച മുന്‍രാഷ്ട്രപതി കെ.ആര്. നാരായണന്റെ പേരില്‍ ദല്‍ഹിയിലെ സിഎന്ഐസഭയുടെ പളളി സെമിത്തേരിയില്‍ കല്ലറ ഉണ്ടെന്ന ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു.ഒരുവന്റെ വിശ്വാസ പ്രമാണങ്ങളിലേക്കുള്ള കടന്ന് കയറ്റമാണ്. അദ്ദേഹം മരിക്കുന്ന സമയംവരെ ഹിന്ദുമത വിശ്വാസിയായിരുന്നു. കെ.ആര്. നാരായണന്റെ അഭിലാഷം അനുസരിച്ച് ഭൗതികശരീരം ശാന്തിഗിരിയിലെ സന്യാസിവര്യരുടെ നേത്യത്വത്തില്‍ യമുനയുടെ തീരത്തുളള രാഷ്ട്രിയ സ്മൃതിസ്ഥലിലാണ് സംസ്കരിച്ചത്. നിലവില്‍ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളില്‍ അന്വേഷണം വേണം.
പ്രതിേഷധാര്ഹം: രമേശ് ഇളമണ്‍
അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. മരണശേഷം കെ.ആര് നാരായണന് എന്ന വ്യക്തിയോട് കാട്ടുന്ന വലിയ അനാദരവാണ്. സിഎന്‍ഐ സഭ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ജനാധിപത്യത്തില്‍ ആര്‍ക്കും ഏത് വിശ്വാസവും പിന്തുടരാം. എന്നാല്‍ ആരെയും വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. ഇതില്‍ വ്യക്തമായ അന്വേഷണം വേണം. ആധ്യാത്മിക ആചാര്യ ട്രസ്റ്റ്ര് ചെയര്മാന് ഡോ.രമേശ് ഇളമണ്‍ പറഞ്ഞു.
ലജ്ജാകരം: ജാനു
മുന്‍ രാഷ്ട്രപതി കെ.ആര്.നാരായണനെ മരണാനന്തരം മതം മാറ്റി എന്നത് ലജ്ജാകരമാണെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു. ദളിത് വിഭാഗങ്ങളെ മരണാനന്തരം പോലും വെറുതെവിടില്ല എന്നാണ് ഇത് കാണിക്കുന്നത്. കേരളത്തില്‍ വനവാസി വിഭാഗങ്ങളെ കൂട്ടത്തോടെ മതം മാറ്റുകയാണ്. പ്രതികരിക്കേണ്ട സര്‍ക്കാരാകട്ടെ ഇവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. മരണാനന്തരം മറവുചെയ്യാന്‍ ഒരുതുണ്ട് ഭൂമി ഇല്ലാതെ കേരളത്തിലെ വനവാസികള്‍ നരകിക്കുകയാണ്. ഇത്തരം അവസ്ഥകള്‍ ചൂഷണം ചെയ്താണ് ഇവരെ മതം മാറ്റുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച് ആ വിടവിലേക്കാണ് മതപരിവര്‍ത്തകര്‍ കടന്നുവരുന്നത്. വനവാസികളുടെ ഗോത്രസംസ്ക്കാരം പിഴുതെറിയാനുള്ള സംഘടിത ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇത് ഭാരതത്തിലും നിര്‍ബാധം നടക്കുന്നു എന്നാണ് മുന്‍ രാഷ്ട്രപതിയുടെ മതം മാറ്റം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്നും സി.കെ. ജാനു പറഞ്ഞു.
അംഗീകരിക്കില്ല, പ്രതിഷേധമുണ്ട്: കൊച്ച്
കെ.ആര്. നാരായണനെ മരണാനന്തരം മതം മാറ്റിയത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്ന് ദളിത് എഴുത്തുകാരനായ കെ.കെ.കൊച്ച്. പ്രതിഷേധമുണ്ട്, അദ്ദേഹം ഹിന്ദുമതത്തില്‍പ്പെട്ടയാളാണ്. ദളിത് ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താനുള്ള സവര്‍ണ്ണ ക്രിസ്ത്യാനികളുടെ തന്ത്രത്തിന്റെ ഭാഗമാണിത്. കേരളത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരായി വ്യാപക വിമര്‍ശനമുയരുന്നുണ്ട്. മാത്രമല്ല, പള്ളികളിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും തുറന്നു കാട്ടപ്പെടുന്നുണ്ട്. ഉദാഹരണം, ഭരണങ്ങാനം പള്ളി. അവിടെ വലിയ ജാതി വിവേചനമുണ്ട്. ദളിത് ക്രിസ്ത്യാനികളോട് അപമാനകരമായാണ് പെരുമാറുന്നത്. ഒരു ദളിത് ക്രിസ്ത്യാനിയുടെ കല്ലറ പണിതിട്ട് അത് മാറ്റിയവരാണ് അവര്‍. ഇതിനെതിരെ ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.ഇത്തരം സാഹചര്യത്തില്‍ ദളിത് ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ അവര്‍ പയറ്റും. കെ.ആര്. നാരായണനെ മതം മാറ്റിയതും അതിന്റെ ഭാഗം തന്നെ.
രാജ്യദ്രോഹപരം: സാംബവ മഹാസഭ
കെ.ആര്.നാരായണനെ മരണാനന്തരം മതം മാറ്റിയത് അത്യന്തം അപകടകരവും രാജ്യദ്രോഹപരവുമാണന്ന് കേരള സാംബവ മഹാസഭ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സി. ബിനുകുമാര്‍ പറഞ്ഞു.ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ ഏത് മതവും സ്വീകരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മരണപ്പെട്ട് കഴിയുമ്പോള്‍ അയാളെ അന്യമതവല്ക്കരിക്കുന്നത് അപഹാസ്യമാണ്. കെ.ആര്. നാരായണന് ഹിന്ദുമതാചാരപ്രകാരം ജീവിച്ച വ്യക്തിയാണ്. അദ്ദേഹം ജീവിച്ചിരുന്നങ്കില്‍ ഇത്തരം പ്രവണതകളെ ചോദ്യം ചെയ്തേനെ. ഈ രാജ്യത്ത് ഏത് മതത്തില്‍ ജീവിക്കുവാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടന്നിരിക്കെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം അപഹാസ്യമായ നടപടികളെ കരുതിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: