പേരാവൂര്‍: കണ്ണൂര്‍-മൈസൂര്‍ അന്തര്‍ സംസ്ഥാനപാത ദേശീയപാതയായി ഉയര്‍ത്തുമെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിധിന് ഗഡ്ഗരിയുടെ പ്രഖ്യാപനം ജില്ലയിലെ മലയോര മേഖലകളില്വന് വികസനക്കുതിപ്പിന് കാരണമാകും. കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍, ഇരിട്ടി, വീരാജ്പേട്ട വഴി മൈസൂരിലേക്കുള്ള പാതയാണ് ദേശീയപാതയായി ഉയര്‍ത്തുന്നത്. മേലെചൊവ്വ മുതല്‍ മട്ടന്നൂര്‍വരെയുള്ള പാത രണ്ടുവര്‍ഷംമുമ്പ് ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിനായി നൂറുകോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതിനാവശ്യമായ തുടര്നടപടികളുണ്ടാവാത്തതിനാല് റോഡ് ദേശീയപാതാ വിഭാഗം ഏറ്റെടുക്കുകയോ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. കണ്ണൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയാണിത്.
2017 സപ്തംബറില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാനിരിക്കെ അതിപ്രധാനമായ ഈ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നിലച്ചമട്ടാണ്. ഇതിനിടയിലാണ് ഈ പാത മൈസൂരുവരെ ദേശീയപാതയാക്കുമെന്ന മന്ത്രിയുടെ ഉറപ്പുണ്ടായിട്ടുള്ളത്. നിത്യേന നൂറുകണക്കിന് ടൂറിസ്റ്റ് ബസ്സുകളും മുപ്പതോളം കേരള, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും ഒട്ടേറെ ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നതാണ്. നിര്‍ദ്ദിഷ്ട മൈസൂര്‍ പാത. ശക്തമായ മഴയില്‍ കഴിഞ്ഞയാഴ്ച പെരുമ്പാടിയില്‍ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഈ പാതയിലിപ്പോള്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡ് ദേശീയപാതയാക്കി ഉയര്‍ത്തിയാല്‍ കുടകില്‍നിന്നുള്ള യാത്രക്കാരും കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കും. ഇതുകൂടാതെ റോഡ് കടന്നുപോകുന്ന മലയോര പട്ടണങ്ങളായ കൂട്ടുപുഴ, കിളിയന്തറ, വള്ളിത്തോട്, കുന്നോത്ത്, മട്ടിണി, ഇരിട്ടി, പുന്നാട്, ഉളിയില്‍, ചാവശ്ശേരി, മട്ടന്നൂര്‍ തുടങ്ങി നിരവധി ചെറുപട്ടണങ്ങളിലും വന്‍ വികസനകുത്തിച്ചുചാട്ടമുണ്ടാകും.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പല വികസന പദ്ധതികളും യഥാസമയം നടപ്പിലാക്കാന്‍ സംസ്ഥാനഭരണം നടത്തുന്ന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന് എറ്റവും വലിയ ഉദാഹരണമാണ് മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് പുനരുദ്ധാരണപദ്ധതി. അടുത്തകാലത്തായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചെലവിട്ട് ഈ പാത വീതികൂട്ടി ടാറിംഗ് നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ദേശീയപാതാ വിഭാഗത്തിന് കൈമാറുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: