കണ്ണൂര്‍: പാപ്പിനിശ്ശേരി മേഖലയില്‍ വ്യാപകമായ അക്രമത്തിന് സിപിഎം നീക്കം നടത്തുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ആരോപിച്ചു. മൂന്നു ദിവസത്തിനിടെ മൂന്ന് അക്രമണങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തിയത്. ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിന് നേരെ ബോബേറ്, മണ്ഡലം കമ്മിറ്റി അംഗം വി.വി.അശോകന്റെ വാഹനം കത്തിക്കല്‍, വാഹനം തടഞ്ഞു നിര്‍ത്തി ജിഷ്ണുവിന് നേരെ ക്രൂരമായ മര്‍ദ്ദനം തുടങ്ങിയ അതിക്രമങ്ങളാണ് നടന്നിട്ടുള്ളത്. പാപ്പിനിശ്ശേരി വെസ്റ്റ് സിപിഎം ഓഫീസ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തകരാണ് അക്രമണങ്ങള്‍ക്ക് പിന്നില്‍.
അക്രമികളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഗൂഢശക്തികളെയും തിരിച്ചറിയണം. വളപട്ടണം പോലിസ് സ്റ്റേഷന് സിപിഎമ്മിന്റെ സമാന്തര പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുകയാണ്. പോലീസിന്റെ ഇത്തരം നയങ്ങള്‍ അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമാകുകയാണ്. നിരവധി കൊലപാതകങ്ങള്‍ നടന്ന മേഖലയാണ് പാപ്പിനിശ്ശേരി എന്നത് പോലീസ് വിസ്മരിക്കുകയാണ്. വളപട്ടണം പോലീസ് നയം തിരുത്തി അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: