കണ്ണൂര്‍: ആഗസ്ത് എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് റിബല്‍ ശല്യവും വിഭാഗീയതയും ഇടത്-വലത് മുന്നണികള്‍ക്ക് തലവേദനയാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടംതൊട്ട് മുന്നണികള്‍ക്കകത്ത് കടുത്ത വിഭാഗീയതയാണ് രൂപം കൊണ്ടത്. അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍ തന്നെ 32 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി പ്രഖ്യാപിച്ച് പ്രവര്‍ത്തന രംഗത്തിറങ്ങുകയും പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തുകയും ചെയ്തു കഴിഞ്ഞു.
എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിനകത്തും ഘടക കക്ഷികള്‍ക്കിടയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി അഭിപ്രായ ഭിന്നത ശക്തമായിരുന്നു. സിപിഎം ഏകപക്ഷീയമായി വാര്‍ഡുകള്‍ വീതംവെയ്ക്കുകയും ജയസാധ്യതയുളള വാര്‍ഡുകളെല്ലാം ഏറ്റെടുക്കുകയും ചെയ്തതായി ഘടകകക്ഷികള്‍ ആരോപിച്ചിരുന്നു. നാലോളം വാര്‍ഡുകളില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികളായ ചെറുകക്ഷികളും സിപിഎമ്മും റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്ന് പത്രിക അവസാന നിമിഷം പിന്‍വലിപ്പിക്കുകയായിരുന്നു. ജനതാദള്‍ എസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ സ്വാധീനകേന്ദ്രമായ മരുതായിയില്‍ സിപിഎം പ്രവര്‍ത്തകര്‍ നിര്‍ത്തിയ റിബല്‍ സ്ഥാനാര്‍ത്ഥിയേയും നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്‍വലിക്കുകയായിരുന്നു. ചെയര്മാന് സ്ഥാനം വനിതാ സംവരണമായതു കൊണ്ടുതന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇപ്പോഴും സിപിഎമ്മിനുളളില്‍ അഭിപ്രായ വിത്യാസം നിലനില്‍ക്കുന്നുണ്ട്. പല വാര്‍ഡുകളിലും സിപിഎം അണികളും ഘടകകക്ഷി പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമാണ്. വര്‍ഷങ്ങളായി നഗരസഭാഭരണം നടത്തിയ സിപിഎമ്മിന് നഗരസഭയിലെ പ്രദേശങ്ങളുടെ വികസന പിന്നോക്കാവസ്ഥ കനത്ത തിരിച്ചടിയാകുന്ന സ്ഥിതി നിലനില്‍ക്കുകയാണ്. എല്‍ഡിഎഫ് വിരുദ്ധവികാരം നഗരസഭാ പരിധിയിലുടനീളം നിലനില്‍ക്കുകയാണ്.
യുഡിഎഫിലാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടംതൊട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ പ്രചാരണ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. പല വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദനയായിരിക്കുകയാണ്. കൂടാതെ ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സിഎംപി (സിപി ജോണ്‍) വിഭാഗം മത്സര രംഗത്ത് നിന്ന് പിന്മാറിയതും മുസ്ലീംലീഗിനകത്തും കോണ്‍ഗ്രസിനകത്തും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിഭാഗീയതകള്‍ക്ക് പരിഹാരം കാണാനാവാഞ്ഞതും യുഡിഎഫിനെ പ്രചാരണ രംഗത്ത് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അതേ സമയം നഗരസഭയില്‍ ഇതുവരെ ഒരംഗത്തെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാതിരുന്ന ബിജെപി 35 വാര്‍ഡുകളില്‍ 32 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണ നഗരസഭയില്‍ സാന്നിധ്യമുറപ്പിക്കാനുളള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: