ചെറുപുഴ: ഭാരതത്തിലെ മൂന്നാമത്തെ സിആര്‍പിഎഫ് പരിശീലന കേന്ദ്രമായ പെരിങ്ങോം സിആര്‍പിഎഫ് പരിശീലന കേന്ദ്രത്തിന് രാജ്യത്തെ ഏറ്റവും നല്ല പരിശീലന കേന്ദ്രം എന്ന അംഗീകാരം ലഭിച്ചു. ഇന്നലെ രാവിലെ ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗില്‍ നിന്നും പെരിങ്ങോം സിആര്‍പിഎഫ് ഡിഐജി എം.ജെ.വിജയ് അവാര്‍ഡ് ഏറ്റുവാങ്ങി.
2007 ആഗസ്ത് മാസം പരിശീലന നടപടികള്‍ ആരംഭിച്ച് 2017 ലെത്തിനില്ക്കുമ്പോള് ഏറെ അഭിമാനകരമായ നേട്ടമാണ് പെരിങ്ങോം ട്രെയിനിംഗ് സെന്ററിന്. രാജ്യത്തെ ഇരുപതില്പരം പരിശീലന കേന്ദ്രങ്ങളില്‍ കലാകായിക രംഗങ്ങളിലും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്ക്കുന്ന ക്യാമ്പ് 275 ഏക്കര്‍ സ്ഥലത്ത് മലബാറിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. നാടിന്റെ പല വികസന പ്രവര്‍ത്തനങ്ങളിലും ശുചീകരണ മേഖലകളിലും സിആര്‍പിഎഫ് പങ്കെടുക്കാറുണ്ട്. നിര്‍ധനരായ ആളുകള്‍ക്ക് വീട് വച്ച് നല്‍കിയും അശരണരായ രോഗികള്‍ക്ക് ധനസഹായം നല്‍കിയും സാമൂഹികരംഗത്ത് ഈ ക്യാമ്പ് മാതൃക കാട്ടിയിട്ടുണ്ട്.
തുടക്കത്തില്‍ ഡിഐജി പിജിജി നായര്‍, ഹക്കിം, മധുസൂദനന്, ടി.ജെ.ജേക്കബ് എന്നിവരാണ് ക്യാമ്പ് മേധാവികളായി ഉണ്ടായിരുന്നത്. 2016 ജൂണ്‍ മാസത്തിലാണ് ഇപ്പോഴത്തെ ഡിഐജി എം.ജെ.വിജയ് സ്ഥാനമേല്‍ക്കുന്നത്. സിആര്‍പിഎഫിലെ നക്സല്‍ വിരുദ്ധ കമാന്‍ഡോ സേനയിലെ കോബ്രാ വിംഗ് ഡിഐജി ആയിരിക്കെ ഛത്തീസ്ഗഢില്‍ നിന്നുമാണ് ഇവിടേക്ക് വന്നത്. നിലവില്‍ 1500ല്‍ പരം ട്രെയിനികളും ആയിരത്തോളം ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ക്യാമ്പിലുള്ളത്. വര്‍ഷം തോറും നൂറുകണക്കിന് സായുധ സേനാ ഭടന്മാരെയാണ് രാജ്യസുരക്ഷയ്ക്കായി സജ്ജരാക്കി ഈ ക്യാമ്പില്‍ നിന്നും അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: