കണ്ണൂര്‍: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം പരിസ്ഥിതിദിനത്തില്‍ സംസ്ഥാനത്ത് ഒരു വര്‍ഷം പ്രായമുള്ള 2 കോടി വൃക്ഷതൈകള്‍ നടുന്ന പദ്ധതിക്കുളള തയ്യാറെടുപ്പുകള്‍ തുടങ്ങി. തൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്സറികള്‍ ജില്ലയില്‍ ചിങ്ങം ഒന്നിന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം മലപ്പട്ടം പഞ്ചായത്തില്‍ നടക്കുന്നതോടൊപ്പം ബ്ലോക്ക് തലത്തില്‍ ഒരു പഞ്ചായത്തിലും നഴ്സറി ഉത്പാദന പരിപാടിയുടെ ഉദ്ഘാടനം സംഘടിപ്പിക്കും.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ പഞ്ചായത്തിലും നഴ്സറികള്‍ സ്ഥാപിച്ചാണ് തൈകള്‍ തയ്യാറാക്കുക. ഓരോ വാര്‍ഡിലും 1000 തൈകള്‍ വീതം നട്ടുവളര്‍ത്തും. പുരയിടം, പുഴയോരം, പാതയോരം എന്നിവയ്ക്ക് അനുയോജ്യമായ വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കും. കൂടാതെ കശുമാവ്, സപ്പോട്ട, മാവ്, മുള തുടങ്ങി ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനുയോജ്യമാകുന്ന 17 ഇനം വൃക്ഷങ്ങള്‍ തയ്യാറാക്കുന്നതിന് ഹരിതകേരള മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 20 ലക്ഷത്തോളം തൈകള്‍ ഉത്പാദിപ്പിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് മുക്ത ജില്ലയായ കണ്ണൂരില്‍ കയര്വകുപ്പുമായി ചേര്‍ന്ന് കയര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കൂടുകളിലാണ് തൈകള്‍ വളര്‍ത്തിയെടുക്കുക. ഓരോ വാര്‍ഡിലും ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് ജോലികള്‍ക്കായി മൂന്നിലധികം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും.
ഓരോ പഞ്ചായത്തിലും ജലലഭ്യത, വാഹനഗതാഗത സൗകര്യം എന്നിവ പരിഗണിച്ചാണ് നഴ്സറികളൊരുക്കുക. തയ്യാറാക്കിയെടുക്കുന്ന തൈകളുടെ ഗുണമേന്മ കൃഷി വിജ്ഞാന് കേന്ദ്ര വഴി ഉറപ്പാക്കും. കൃഷിവകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, കൃഷി വിജ്ഞാന് കേന്ദ്ര, കരിമ്പം, ആറളം ഫാമുകള്‍ തുടങ്ങിയവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ബയോ ഡൈവേഴ്സിറ്റി രജിസ്ട്രേഷനും വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. പിഎയു പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന് പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: