കൊച്ചി: ആദ്യകാല മലയാള ചലച്ചിത്ര നടി ഖദീജക്ക് (മോളി മാത്യു-77) അന്ത്യാഞ്ജലി. ശ്വാസകോശാര്‍ബുദം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് അന്ത്യം. വടുതല കട്ടപ്പുറം പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട്.
അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയിലെ മുന്‍നിര താരമായിരുന്നു. 1968-ല്‍ പുറത്തിറങ്ങിയ ആദ്യമുഴുനീള ഹാസ്യചിത്രമായ വിരുതന് ശങ്കുവില്‍ അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയവേഷം കൈകാര്യം ചെയ്തു. അസുരവിത്ത്, വെളുത്ത കത്രീന, തേന്മാവിന് കൊമ്പത്ത്, ഭാര്യ, കാപാലിക, മനുഷ്യപുത്രന്, കാക്കത്തമ്പുരാട്ടി, ജീസസ്, നിഷേധി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പട്ടാഭിഷേകം, മകനെ നിനക്ക്വേണ്ടി, എറണാകുളം ജംഗ്ഷന്, കണ്ണൂര്‍ എക്സ്പ്രസ്, ചിത്രമേള, ലങ്കാദഹനം, തുടങ്ങിയ 200ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്ന ആദ്യ മുസ്ലിം വിദ്യാര്‍ഥിനിയായിരുന്നു ഖദീജ.
യാഥാസ്ഥിതിക കുടുംബത്തിലെ വിലക്കുകളെ വകവയ്ക്കാതെയായിരുന്നു ഖദീജയുടെ കലാജീവിതം. പ്രേംനസീര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ മേതല ചിറ്റേത്തുകുടി വീട്ടില്‍ പരേതരായ മൊയ്തീന്റെയും ഫാത്തിമ്മയുടെയും മകളാണ് ഖദീജ. സഹോദരങ്ങള്‍: സൈനബ, നബീസ, കാസിം, ഇബ്രാഹിം, സലീംരാജ്. ബുധനാഴ്ച എറണാകുളം ചിന്മയ സ്കൂളിന് സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു(കട്ടപ്പുറം) അന്ത്യം.
മക്കള്‍: ലീന, സോണി, ടെഡി, സ്റ്റെന്‍സി (ടെന്‍സണ്‍), പരേതരായ വിന്നി, സോഫി. മരുമക്കള്‍: ഷജിനി, ജെയിംസ്, വിന്‍സെന്റ്, രാഖി, പ്രിയ, നോയല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: