ചാലക്കുടി: ദിലീപിന്റെ ഡി സിനിമാസ് തീയറ്റര്‍ ഭൂമി വീണ്ടും അളന്നു തിട്ടപ്പെടുത്തി. സര്‍വ്വെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ടില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക.
ചാലക്കുടി പുഴയോരത്തോട് ചേര്‍ന്നുള്ള സ്ഥലം റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് വാങ്ങുന്നത്. 2005ല്‍ ഈ സ്ഥലം എട്ടുപേരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും കരമടയ്ക്കുകയും ചെയ്തിട്ടുണ്ട്. 2005ന് മുമ്പ് ഈ സ്ഥലത്തിന് ആരും നികുതി നല്‍കിയിട്ടില്ല. ഈ എട്ട് ആധാരങ്ങളും ദിലീപ് രജിസ്റ്റര്‍ ചെയ്ത് വാങ്ങുകയായിരുന്നു.
സര്‍വെ 680/1ല്‍ 82 സെന്റ് സ്ഥലത്താണ് തീയേറ്റര്‍. ചാലക്കുടി വില്ലേജ് ഓഫീസ് രേഖകളില്‍ ഇതേ സര്‍വേ നമ്പറില്‍ ഒരേക്കര്‍ 82 സെന്റ് സ്ഥലമെന്നും തിരുത്തി എഴുതിയിട്ടുണ്ട്. 2007ലാണ് ഈ തിരുത്തല്‍ നടത്തിയിട്ടുള്ളത്. ഈ ഭൂമി കൊച്ചിരാജവംശം കണ്ണമ്പുഴ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതായി പഴയ രേഖകളില്‍ പറയുന്നു. പിന്നീട് ഇത് ഊട്ടുപുര പറമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ രേഖകള്‍ നഷ്ടമായതായും സൂചനയുണ്ട്.
ചീഫ് ടൗണ്‍പ്ലാനര്‍ അംഗീകരിച്ച സ്കെച്ചും പ്ലാനും അനുസരിച്ചാണ് തീയേറ്റര്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകളൊന്നും നഗരസഭയില്‍ കാണാനില്ല. രേഖകള്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ട്. സമീപത്തെ തോടും കയ്യേറിയതായി സൂചനയുണ്ട്. നേരത്തെ പുറമ്പോക്ക് കയ്യേറിയെന്ന പരാതിയില്‍ അന്നത്തെ ജില്ലാകളക്ടര്‍ അന്വേഷിച്ച് ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പിന്നീട് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ലാന്റ് റവന്യൂ കമ്മീഷണറോട് സ്ഥലം അളക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് പ്രതിയായതോടെയാണ് പരാതിയില്‍ ദ്രുതഗതിയിലുള്ള നടപടി ഉണ്ടായത്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ഉത്തരവുപ്രകാരമാണ് ഇപ്പോള്‍ സ്ഥലം അളക്കാന്‍ തീരുമാനിച്ചത്.
ജില്ല സര്‍വ്വേ സൂപ്രണ്ട് ആര്. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അളവ്. സമീപത്തെ റോഡ്, കണ്ണമ്പുഴ ക്ഷേത്ര പരിസരം, ചാലക്കുടി പുഴയോരം, സിനിമ തീയറ്റര്‍ സമുച്ചയം എന്നിവിടങ്ങളില്‍ അളവ് നടത്തി. രാവിലെ മുതല്‍ തുടങ്ങിയ സര്‍വ്വേ വൈകുന്നേരം വരെ നീണ്ടു.
സര്‍വെ സൂപ്രണ്ടിന് പുറമെ ചാലക്കുടി തഹസില്‍ദാര്‍ പി.എസ്. മധുസൂദനന്, ചാലക്കുടി സിഐ വി.എസ്. ഷാജു, എസ്ഐ ജയേഷ് ബാലന് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: