തൃശൂര്‍: അറുപതാണ്ടുകള്‍ക്കിപ്പുറം സ്വാമി ചിന്മയാനന്ദന്റെ ഗീതാജ്ഞാന യജ്ഞത്തിന്റെ പവിത്ര സ്മരണയില്‍ വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് ഒരിക്കല്‍ ക്കൂടി ജ്ഞാനയജ്ഞത്തിന് പന്തലുയരുന്നു.
1957 സെപ്തംബറിലാണ് ഒരുമാസത്തെ ഗീതാജ്ഞാനയജ്ഞം സ്വാമി ചിന്മയാനന്ദന് വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് നടത്തിയത്. കേരളത്തില്‍ ഗീതാപഠനം സാര്‍വത്രികമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച യജ്ഞമായിരുന്നു ഇത്.
’55ല്‍ ദല്‍ഹിയിലാണ് സ്വാമി ചിന്മയാനന്ദന്റെ ആദ്യ ഗീതാജ്ഞാനയജ്ഞം. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. ‘ 57ല്‍ തൃശൂരില്‍ നടന്ന ആദ്യയജ്ഞം അന്നത്തെ ഗവര് ണര് ബി.രാമകൃഷ്ണറാവുവാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് കേരളത്തില്‍ ഒട്ടേറെ ഗീതായജ്ഞങ്ങള്‍ സ്വാമി നടത്തിയിട്ടുണ്ട്. ജ്ഞാനയജ്ഞം എന്ന പേര് ഭാഷക്ക് സംഭാവന ചെയ് തത് ചിന്മയാനന്ദനാണ്.
1951ല്‍ ഉപനിഷത്ത് ജ്ഞാനയജ്ഞം പൂനെയില്‍ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ജ്ഞാനതീര്ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഭഗവദ്ഗീതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
1990ല്‍ തൃശൂരിലായിരുന്നു സ്വാമിജിയുടെ അവസാന ഗീതാജ്ഞാനയജ്ഞം. അഞ്ഞൂറിലേറെ ഗീതാജ്ഞാനയജ്ഞങ്ങളാണ് ഭാരതത്തിനകത്തും പുറത്തുമായി സ്വാമി ചിന്മയാനന്ദന് നടത്തിയിട്ടുള്ളത്. ’57ലെ ഗീതാജ്ഞാനയജ്ഞത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 13 മുതല്‍ 18വരെ വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് ഗീതാജ്ഞാനയജ്ഞം നടക്കും.
ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ആചാര്യന് സ്വാമി ശാരദാനന്ദ യജ്ഞത്തിന് നേതൃത്വം നല്‍കും. ചിന്മയ വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. മഹാദേവന് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: