കൊച്ചി: വാഹനത്തില്‍ കടത്തിയ 2.72 കോടി രൂപയുടെ അസാധു നോട്ടുകളുമായി ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര് പോലീസ് പിടിയിലായതായി റൂറല്‍ എസ്.പി എ. വി. ജോര്‍ജ് അറിയിച്ചു.
ആലുവ നാലാംമൈല്‍ കോലഞ്ചേരില്‍ വീട്ടില്‍ ജിജു ജോസ് (38), മലപ്പുറം രണ്ടത്താണി ചിനക്കല്‍ പൂക്കയില്‍ അലി അസൈനാര്‍ (27), ചിനക്കല്‍ അമ്പലത്തിങ്കല്‍ അമീര്‍ കുഞ്ഞുമുഹമ്മദ് (36), പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലം കണ്ണോത്ത് നിധിന് നന്ദകുമാര്‍ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ് അനൂപ് ശശിധരന് (27), ആലുവ തോട്ടുമുഖം അമിറ്റി ഫ്ളാറ്റ് 5 എയില്‍ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത് ലൈല അബ്ദുള്‍ ജബ്ബാര്‍ (50) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കെ.എല്‍ 41 ബി 999 പജീറോ കാറില്‍ എത്തിയ സംഘത്തെ ആലുവ പറവൂര്‍ കവലയില്‍ നിന്ന് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. 1000 രൂപയുടെ 100 എണ്ണം വീതമുള്ള 122 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള 299 കെട്ടുകളുമാണ് കണ്ടെത്തിയത്.
മലപ്പുറം സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരം നോട്ടുകള്‍ കൊച്ചിയില്‍ ഒരാള്‍ക്ക് നല്കാന് കൊണ്ടുവന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. അസാധു നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടും ഇത് സൂക്ഷിച്ച് വയ്ക്കുകയും പിന്നീട് കടത്തുകയും ചെയ്തതിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ല. പിടിയിലായ സ്ത്രീയാണ് കൊച്ചിയിലെ അനധികൃത കള്ളപ്പണം ഇടപാടിന്റെ ഏജന്റ് എന്നാണ് സൂചന. സ്ത്രീകള്‍ വാഹനത്തില്‍ ഉണ്ടെങ്കില്‍ പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാം എന്നതിനാല്‍ മലപ്പുറം സ്വദേശിയായ ഹവാല പണത്തിന്റെ മുഖ്യഇടപാടുകാരന്‍ നേരിട്ട് ഇവരെ സംഘത്തില്‍ നിയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.
തോട്ടുമുഖത്ത് എടയപ്പുറം റോഡില്‍ തയ്യല്‍ യൂണിറ്റ് ഉടമയാണ് പിടിയിലായ നിധിന്. എസ്.ബി.ഐ ലൈഫിന്റെ പെരുമ്പാവൂര്‍ യൂണിറ്റ് മാനേജരുമാണ്. ഇയാള്‍ക്ക് പണമിടപാടില്‍ മുഖ്യപങ്കുണ്ട്. അനൂപിന് ഐ.ടി മേഖലയിലാണ് ജോലി. മറ്റുള്ളവര്‍ ഡ്രൈവര്‍മാരാണ്. രണ്ട് ദിവസം മുമ്പ് മൂവാറ്റുപുഴയില്‍ നിന്ന് 2.30 കോടി രൂപയുടെ അസാധു നോട്ട് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: