കൊട്ടാരക്കര: ബിഎസ്എന്‍എല്‍ സര്‍വീസുകള്‍ കൊട്ടാരക്കരയില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് തടസപ്പെട്ടു.
സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ജീവനക്കാരുടെ ഒത്തുകളിയെന്ന് ആരോപണം. ഇന്നലെ ഉച്ചക്ക് ഒന്നുമുതലാണ് ബിഎസ്എന്‍എല്ലിന്റെ ലാന്‍ഡ്ലൈന്‍, മൊബെല്‍ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാതായത്. കാരണം തിരക്കി മറ്റ് നമ്പരുകളില്‍ നിന്ന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ ഉത്തരം നല്‍കാനും അവര്‍ തയ്യാറായില്ല.
കോണ്‍ഗ്രസ്, സിപിഎം അനുകൂല സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ഇന്നലെ പണിമുടക്കിയിരുന്നു. ഇവരാണ് സേവനങ്ങള്‍ തടസപ്പെടുത്തി ഉപഭോക്താക്കളെ വലച്ചതെന്നാണ് പരാതി. എക്സേഞ്ചില്‍ വൈദ്യുതിബന്ധം തടസപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ജനറേറ്റില്‍ ഇന്ധനം നിറയ്ക്കാനോ, വൈദ്യുതിബന്ധ തകരാര്‍ പരിഹരിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരായ സബ്ബ്ഡിവിഷണല് എഞ്ചിനീയറോ, ഡിവിഷണല്‍ എഞ്ചിനീയറോ തയ്യാറാകാത്തതുമൂലം പവര്‍സപ്ലെ ഇല്ലാതായതാണ് സര്‍വ്വീസുകള്‍ തടസപ്പെടാന്‍ കാരണം.
ഉപഭോക്താക്കള്‍ ഉന്നത ഉദ്യേഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് മണിക്കൂറിനുശേഷം തകരാര്‍ പരിഹരിച്ചത്.
ഇതുമൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ബിഎസ്എന്‍എല്ലിന് ഉണ്ടായിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: