ന്യൂദല്‍ഹി: ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ എംഎല്‍എമാരുടെ രാജി തുടരുന്നു. വെള്ളിയാഴ്ച മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ്ങ് വഗേല ഏതാനും ദിവസം മുന്‍പ് പാര്‍ട്ടി വിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ ആറ് എംഎല്‍എമാരെ നഷടപ്പെട്ടതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. വഗേലയുമായി അടുപ്പമുള്ളവരാണ് പാര്‍ട്ടി വിടുന്നത്.
സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ കാലാവധി ആഗസ്തില്‍ അവസാനിക്കുകയാണ്. ഇതടക്കം മൂന്ന് ഒഴിവുകളാണ് ഗുജറാത്തില്നിന്നുള്ളത്. രണ്ടെണ്ണം ബിജെപി ജയിക്കും. അമിത് ഷായും സ്മൃതി ഇറാനിയും ഇന്നലെ പത്രികയും സമര്‍പ്പിച്ചു. എംഎല്‍എമാര്‍ കൊഴിയുന്ന സാഹചര്യത്തില്‍ അഹമ്മദ് പട്ടേലിനെ എങ്ങനെ ജയിപ്പിക്കുമെന്ന തലവേദനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജിവെച്ചവര്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകില്ല.
നാല് തവണ രാജ്യസഭാംഗമായ പട്ടേലിനെ ജയിപ്പിക്കേണ്ടത് കേന്ദ്ര നേതൃത്വത്തിന് അഭിമാന പ്രശ്നമാണ്. 44 വോട്ടാണ് പട്ടേലിന് ആവശ്യം. ഇപ്പോള്‍ 51 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാവുമെന്നാണ് സൂചന. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തിരുന്നു. വഗേലയുടെ ബന്ധുവായ ബല്‍വന്ത് സിംഗ് രജ്പുതിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ഇറക്കിയിരിക്കുന്നതും. തങ്ങളുടെ എംഎല്‍എമാരെ ബിജെപി മോഷ്ടിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: