കൊച്ചി: പി.സി. ജോര്‍ജിനെ കയറൂരി വിട്ടവര്‍ അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് വി.ഡി. സതീശന് എം.എല്‍.എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എല്ലാവര്ക്കും കൊട്ടാനുള്ള വഴിച്ചെണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.എന്‍ പ്രതാപനെതിരേ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ മെക്കിട്ട് കയറാന്‍ ആരെയും അനുവദിക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. കേരളത്തെ ജോര്‍ജിനെ പോലുള്ളവര്‍ കളങ്കപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. ജോര്‍ജിനെ കയറൂരിവിട്ടവര്‍ അദ്ദേഹത്തെ നിയന്ത്രിക്കണം. ജോര്‍ജിന്റെ പരാമര്‍ശത്തേക്കാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമാണു വേദനിപ്പിച്ചത്. ടി.എന്‍. പ്രതാപന് എം.എല്‍.എ ഒറ്റയ്ക്കല്ലെന്നും സതീശന് പറഞ്ഞു.
യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍പും വിഷയം ഉന്നയിച്ചിരുന്നു. അന്ന് ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ജോര്‍ജ് മാപ്പുപറഞ്ഞതാണെന്നും സതീശന് ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീടും ഇത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ്. വഴിനടക്കുന്നവര്‍ പോലും കോണ്‍ഗ്രസ് എം.എല്‍.എമാരെ ആക്ഷേപിക്കുന്നതില്‍ നിന്ന് അവരെ രക്ഷിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും കെ.പി.സി.സി അധ്യക്ഷനുമുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ യു.ഡി.എഫ് രാഷ്ട്രീയത്തെ തന്നെ അത് ഗുരുതരമായി തകര്‍ക്കുമെന്നും വി.ഡി. സതീശന് മുന്നറിയിപ്പ് നല്കി.
ടി.എന്‍. പ്രതാപനെതിരേ പി.സി. ജോര്‍ജ് നടത്തിയ വിമര്‍ശനത്തോടെ നെല്ലിയാമ്പതി സന്ദര്‍ശിച്ച യു.ഡി.എഫ് ഉപസമിതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വന്നതായും അതുകൊണ്ട് ആറ് യു.ഡി.എഫ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും വി.ഡി. സതീശന് വ്യക്തമാക്കി. തന്നെക്കൂടാതെ ഹൈബി ഈഡന്, ടി.എന്‍. പ്രതാപന്, വി.ടി. ബല്‍റാം, കെ.എം. ഷാജി, എം.വി. ശ്രേയാംസ്കുമാര്‍ എന്നിവരായിരിക്കും നെല്ലിയാമ്പതി സന്ദര്‍ശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പാട്ടക്കരാര്‍ ലംഘിച്ചതായ ഭൂമിയെല്ലാം സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും വി.ഡി. സതീശന് പറഞ്ഞു. ഹൈബി ഈഡനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: