ന്യൂദല്‍ഹി: വീടുകളും വാഹനങ്ങളും മാത്രമല്ല ജയിലുകളും വാടകയ്ക്ക്. അമ്പരക്കേണ്ട തെലങ്കാനയിലാണ് സംഗതി. ജയിലുകളിലെ സെല്ലുകളാണ് വാടകയ്ക്ക് നല്‍കുന്നത്. ഒരു സെല്ലിന് മാസം 10,000 രൂപ. പദ്ധതി അടുത്തവര്‍ഷം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യത്തിന് ജയിലുകളും ജയിലുകളില്‍ സൗകര്യങ്ങളും ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ഈ പദ്ധതിയിലൂടെ എല്ലാവര്ക്കും സെല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്തവരുമായ കുറ്റവാളികള്‍ക്കാണ് ഈ അവസരം നല്‍കുന്നത്. വാടകക്കാര്‍ വിചാരണ നേരിടുന്നവരും കൊടുംകുറ്റവാളികളുമായിരിക്കരുത്.
കുറ്റവാളികള്‍ കുറവായ നോര്‍വയിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്. കുറ്റവാളികളെ പാര്‍പ്പിക്കുവാന്‍ സൗകര്യമില്ലാത്ത മറ്റ് രാജ്യങ്ങള്‍ക്കായിട്ടാണ് നോര്‍വെ ഇതിലൂടെ സൗകര്യമൊരുക്കിയത്. ഈ മാതൃകയാണ് തെലങ്കാനയും പിന്തുടരുന്നതെന്ന് ജയില്‍ ഡിജിപി വി.കെ, സിങ് പറഞ്ഞു. തെലങ്കാനയിലെ 50 ജയിലുകളില്‍ 6,848 കുറ്റവാളികളെ താമസിപ്പിക്കുവാനുള്ള സൗകര്യമുണ്ട്. ഇപ്പോള്‍ 6,063 കുറ്റവാളികള്‍ മാത്രമാണുള്ളത്. 800 പേര്‍ക്കുള്ള സൗകര്യം ലഭ്യമാണ്. പദ്ധതി അടുത്തവര്‍ഷം ആരംഭിക്കുമ്പോള്‍ 2000 തടവുകാര്‍ക്കുള്ള സൗകര്യമൊരുക്കുവാനാണ് ഉദ്ദേശിക്കുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തടവുകാരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒരുവര്‍ഷം 25കോടി രൂപ ഈയിനത്തില്‍ ലഭിക്കുമെന്നാണ് ജയില്‍ വകുപ്പിന്റെ പ്രതീക്ഷ. ഇതിലൂടെ ഓരോ ജയിലുകളെയും സ്വയംപര്യപ്തമാക്കുവാനാണ് ലക്ഷ്യമിടുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് ജയിലുകളില്‍ ഒരു ദിവസം ഒരു തടവുകാരന് 120 രൂപ വേണ്ടിവരും. ഒരു വര്‍ഷം 43,800 രൂപവേണം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി പരിഷ്ക്കരണങ്ങളാണ് ജയില്‍ വകുപ്പ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: