ലണ്ടന്‍: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്വാള് സെമിയില്‍ പുറത്ത്. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്. സെമിയുടെ സമ്മര്‍ദ്ദം മൂലമുണ്ടായ പിഴവുകളാണ് സൈനയ്ക്ക് വിനയായത്.
ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും വാംഗ് യിഹാന്റെ പരിചയസമ്പത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. രണ്ട് ഗെയിമുകളിലും ആദ്യ ഘട്ടത്തില്‍ എതിരാളിയുടെ ഒപ്പത്തിനൊപ്പം എത്തിയിരുന്ന സൈന പക്ഷെ ഗെയിമിന്റെ ഫിനിഷിംഗ് പോയിന്റുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. സ്കോര്‍ 21-13, 21-13.
വംഗിനെതിരായി മത്സരത്തില്‍ സൈനയുടെ ആറാം തോല്‍വിയാണിത്. ഇനി വെങ്കലമെഡലിനായി സൈനയ്ക്ക് മത്സരിക്കാം. അവിടെയും സൈനയുടെ എതിരാളി ചൈനാക്കാരിയാണ്. ഷിറൂയി ലീ, ഷിന് വാംഗ് എന്നിവര്‍ തമ്മിലുള്ള രണ്ടാം സെമിഫൈനലില്‍ പരാജയപ്പെടുന്നയാളാണ് വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സൈനയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: