ചെറുതോണി: ഫെയ്സ്ബുക്ക് വഴി പണം തട്ടിയെടുത്ത മുംബൈ സ്വദേശിയെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. മുംബൈ മുരട് സ്വദേശി സല്മാന് ഇബ്രാഹിം നക്കാത്തരെ (29)യാണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ നാരകക്കാനം സ്വദേശിയായ അരീക്കല്‍ ജനീഷ് ഗോപിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണിയാള്‍ പണം തട്ടിയെടുത്തത്. ജനീഷിന്റെ സുഹൃത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത ഇയാള്‍ ചാറ്റിംഗിലൂടെ തന്ത്രപരമായി ജനീഷിന്റെ ബാങ്ക് വിവരങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് അഞ്ച് തവണയായി അക്കൗണ്ടില്‍ നിന്നും 41000 രൂപ തട്ടിയെടുത്തു. ഇടുക്കി സിഐ സിബിച്ചന് ജോസഫിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ എം.കെ രാജു, സിവില്‍ പോലീസ് ഓഫീസര്‍ എം.വി സാജു എന്നിവര്‍ മുംബൈയിലെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇയാള്‍ പണം തട്ടിയെടുക്കുന്ന വലിയൊരു കണ്ണിയിലെ ഒരംഗം മാത്രമാണെന്നും സിഐ സിബിച്ചന് ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: