പത്തനംതിട്ട: പെരുനാട് കക്കാട്ടാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പുതുക്കടക്ക് സമീപം പൊട്ടന് മൂഴിയില്‍ കക്കാട്ട് ആറ്റില്‍ കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തില്‍ മല്ലപ്പള്ളി ആനിക്കാട് തടത്തില്‍ പുരയിടത്തില്‍ രാജേഷ് (23)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് കൊലപാതകമാണന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
രാജേഷിന്റെ ഭാര്യ സുനിജയുടെ ബന്ധു തണ്ണിത്തോട് പുത്തന്‍പുരയില്‍ റബീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രാജേഷിന്റെ മൃതദേഹം കക്കാട്ടാറിന്റെ തീരത്ത് കണ്ടെത്തിയത്. മൃതദേഹം കണ്ട് രാജേഷിന്റേതല്ല എന്നാണ് സുനിജ പറഞ്ഞത്. പിന്നീട് ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മല്ലപ്പള്ളി സ്വദേശിയായ രാജേഷ് ഒന്നര വര്‍ഷമായി തണ്ണിത്തോട്ടില്‍ വെല്‍ഡിംഗ് വര്‍ക്ഷോപ്പില്‍ ജോലിചെയ്യുകയായിരുന്നു. റബീഷും രാജേഷും സുഹൃത്തുക്കളാണ്. ചൊവ്വാഴ്ച ചിറ്റാറിലെത്തിയ ഇരുവരും മദ്യം വാങ്ങി പുതുക്കടയിലുള്ള വിജനമായ സ്ഥലത്ത് എത്തി. ഈ സ്ഥലത്ത് മദ്യപിക്കുവാനും മീന്‍ പിടിക്കുവാനും ഇരുവരും മുന്‍പും എത്തിയിട്ടുണ്ട്.
മദ്യപിച്ച് ലക്ക് കെട്ട സമയത്ത് രാജേഷിനെ റബീഷ് വെള്ളത്തിലേക്ക് തള്ളിയിട്ടു. തിരികെ ചിറ്റാര്‍ വഴി രാജേഷിന്റെ ഭാര്യയുടെ അടുത്ത് എത്തിയ ശേഷമാണ് റബീഷ് മടങ്ങിയത്. രാജേഷിന്റെ മരണത്തില്‍ ഭാര്യ സുനിജക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: