വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ നിറപുത്തരി ആഘോഷിക്കും. പുലര്‍ച്ചെ 5.40-നാണ് നിറപുത്തരിയ്ക്കുള്ള സമയം. പുതുവര്‍ഷത്തെ വിളവെടുപ്പില്‍ ആദ്യത്തെ ഉല്‍പ്പന്നമായി കര്‍ഷകര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്ന നെല്ക്കറ്റകളാണ് നിറപുത്തരിയ്ക്ക് ഉപയോഗിക്കുന്നത്. നെല്‍ക്കതിരുകള്‍ പാകപ്പെടുത്തിയാണ് ഭഗവാന് നിറ പുത്തരിയില്‍ നിവേദ്യം സമര്‍പ്പിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് വ്യാഘ്രപാതന് ആല്ത്തറിയില് സമര്‍പ്പിക്കുന്ന നെല്‍ക്കറ്റകള്‍ മേല്‍ശാന്തി നാളികേരം ഉടച്ച് പൂജിക്കും. തുടര്‍ന്ന് വെള്ളി ഉരുളിയില്‍ കറ്റകള്‍ നിറച്ച് തലയില്‍ ചുമന്ന് മണികിലുക്കി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ശ്രീകോവിലേയ്ക്ക് എഴുന്നള്ളിക്കും. നിറദീപങ്ങളുടെയും അനുഷ്ഠാന വാദ്യങ്ങളുടെയും അകമ്പടിയോടെയുള്ള പ്രദക്ഷിണത്തില്‍ ദേവസ്വം അധികാരികളും ഭക്തജനങ്ങളും പങ്കെടുക്കും. നിറപുത്തരി സമര്‍പ്പിച്ചശേഷം മണ്ഡപത്തില്‍ ലക്ഷ്മീദേവിയുടെ ചൈതന്യം കതിരുകളിലേയ്ക്ക് ആവാഹിക്കും. തുടര്‍ന്ന് നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. ഉച്ചപൂജയ്ക്ക് ശേഷം 7.30ന് നടയടയ്ക്കും. ഈ സമയത്ത് ഊട്ടു പുരയില്‍ പ്രാതലുമുണ്ട്. ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യാന്‍ ഇക്കുറി പതിനയ്യായിരം കതിര് കെട്ടുകളാണ് തയ്യാറാക്കുന്നത്. കൊല്ലം കുണ്ടറയില്‍ നിന്നാണ് നെല്‍ക്കറ്റകള്‍ കൊണ്ടുവന്നത്. മുളയില, മാവില, ആലില എന്നിവ ചേര്‍ന്നാണ് കതിര് കെട്ടുകള്‍ തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: