ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിച്ച് ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിന് ബെല്‍ജിയത്തിന്റെ സഹായം. ഇന്ത്യയും ബെല്‍ജിയവും ഇത് സംബന്ധിച്ച് വ്യാഴാഴ്ച്ച കരാറില്‍ ഒപ്പുവച്ചു. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയും ബെല്‍ജിയം ഡപ്യൂട്ടി പ്രധാനമന്ത്രി ദിദിയര്‍ റെയ്ന്‍ഡേഴ്സും ഒപ്പു വച്ചു.ബെല്‍ജിയം വിദേശകാര്യമന്ത്രി ഇതിന് സാക്ഷിയായി. കരാര്‍ വഴി ഇരുരാജ്യങ്ങളിലെയും റെയില്‍വേയ്ക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി മുകുള്‍ റോയ് അഭിപ്രായപ്പെട്ടു.വിവരങ്ങള്‍ കൈമാറുന്നതു വഴി ഇരുരാജ്യങ്ങളിലെയും റെയില്‍വെസ്റ്റേഷനുകള്‍ ആധുനികവത്ക്കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നൂതന സാങ്കേതിക വിദ്യകള്‍ കൈമാറുന്നതുവഴി റെയില്‍വെയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സാധ്യമാകും. ഇതിനുവേണ്ടി ഒരു സംഘത്തെ രൂപികരിക്കുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. ബെല്‍ജിയം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള യൂറോ സ്റ്റേഷന്, യൂറോ ഇമോസ്റ്റര് തുടങ്ങിയ കമ്പനികള്‍ക്ക് നൂതന സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ നല്ല പ്രാവീണ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പഴയ റെയില്‍വെ സ്റ്റേഷനുകളെ ആധുനികവത്ക്കരിക്കാന്‍ ഈ കമ്പനികള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര നിലവാരത്തിലേക്ക് ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷനുകളെ മാറ്റുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും മുകുള്‍ റോയ് വ്യക്തമാക്കി.ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ് ചെയര്മാന് വിനയ് മിത്തല്‍, ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ പിയര്‍ വെയ്സന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: