കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും അപകടമരണങ്ങളും തടയുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് നഗരത്തില്‍ വാഹന പരിശോധന ശക്തമാക്കി. നിലവിലുളള രണ്ട് പരിശോധന സ്ക്വാഡുകള്‍ക്ക് പുറമേ രണ്ട് പുതിയ സ്ക്വാഡുകള്‍ക്ക് കൂടി രൂപം നല്കി.
കഴിഞ്ഞ ഒരു ആഴ്ചയില്‍ നടത്തിയ പരിശോധനയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 15 പേരുടേയും മോട്ടോര്‍ വാഹനത്തില്‍ ഓവര്‍ ലോഡ് കയറ്റിയ അഞ്ച് പേരുടെയും റെഡ് ലൈറ്റ് ലംഘിച്ച അഞ്ച് പേരുടെയും ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസം മുതല്‍ ഒരു കൊല്ലംവരെ കാലയളവിലേക്ക് റദ്ദ് ചെയ്തു.
മൂന്നു ആളുകളെ കയറ്റി നിര്‍ത്താതെ അപകടകരമായ രീതിയില്‍ ഓടിച്ചു പോയ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തു. സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ 12, ഓവര്‍ ലോഡ് കയറ്റിയ 10, സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത അഞ്ചും ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടി എടുത്തു. 509 വാഹനങ്ങള്‍ പരിശോധിച്ച് പിഴയായി 3,16,200 രൂപ ഈടാക്കി.
അടുത്തിടെ ജില്ലയില്‍ വാഹനാപകടങ്ങളില്‍ മരിച്ചതില്‍ കൂടുതലും ബൈക്ക് യാത്രക്കാരാണെന്ന് കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മിക്ക അപകടങ്ങളിലും ഇടിയുടെ ആഘാതം കൊണ്ടല്ല, തിരക്കേറിയ റോഡിലേക്ക് വീഴുന്ന ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് മറ്റ് വാഹനങ്ങള്‍ കയറിയാണ് മരണം സംഭവിക്കുന്നത്. ആയതിനാല്‍ ബൈക്ക് യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: