കോഴിക്കോട്: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തിന്റെ ഗൂഢാലോചന എകെജി സെന്ററിലാണ് നടന്നതെന്നും അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസിലെ സ്ഥിരം സന്ദര്‍ശകരായ നേതാക്കളാണ് അക്രമിക്കാനെത്തിയവര്‍. നേതൃത്വമറിയാതെ അക്രമം നടക്കില്ല.
ബിജെപി സംസ്ഥാന കാര്യാലയം മൂന്നാം തവണ അക്രമത്തിനിരയായിട്ടും മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. അക്രമത്തിന് അനുവാദമുണ്ടെന്നതിന്റെ തെളിവാണിത്. സൈ്വരജീവിതം തകര്‍ന്ന ഭയാനക സാഹചര്യത്തില്‍ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. യെച്ചൂരിയേയും കോടിയേരി ബാലകൃഷ്ണനെയും പി. മോഹനനെയും അക്രമിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയാണ് വ്യാപക ലഹള നടത്താന്‍ ഒരുങ്ങുന്നത്.
സിപിഎം അക്രമത്തിന് പോലീസ് കൂട്ടുനില്‍ക്കുകയാണ്. പോലീസ് സ്ഥലത്തുണ്ടായിട്ടും അക്രമികളെ തടഞ്ഞില്ല. ബിജെപി ഓഫീസിന്റെ ഗേറ്റ് തുറന്നുകൊടുത്തത് പോലീസാണ്. അതേ രീതിയില്‍ പ്രതികരിക്കാത്തത് ദൗര്‍ബല്യമായി സിപിഎം കാണരുത്. ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പാക്കാന്‍ ബിജെപി മുന്നിലുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: