ഗുരുവായൂര്‍: ഹരിനാമകീര്‍ത്തനങ്ങള്‍ നിറഞ്ഞ ഭക്തിസാന്ദ്രമായഅന്തരീക്ഷ ത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു.രാവിലെ 10.36നും, 11.40നുമിടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഭക്തഹൃദയങ്ങളില്‍ സമൃദ്ധിയുടെ അറകള്‍ നിറച്ച ഇല്ലംനിറ ചടങ്ങ് നടന്നത്. പൊന്നെല്ക്കതിരുകള് ലക്ഷ്മീനാരായണപൂജ നടത്തിയാണ് ശ്രീലകത്ത് ഇല്ലംനിറ ചടങ്ങ് നടന്നത്. അഞ്ഞൂറോളം കതിര്‍ക്കറ്റകള്‍ തലേന്ന് തന്നെ അവകാശികള്‍ കിഴക്കെനടയില്എത്തിച്ചിരുന്നു.
പത്തുകാര്‍ വാര്യന്മാര് ക്ഷേത്രഗോപുരത്തിന് മുന്‍വശം ശുദ്ധമാക്കി. അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ വെച്ചു. തുടര്‍ന്ന് മനയം, അഴീക്കല്‍ കുടുംബാംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ തലച്ചുമടായി കൊണ്ടുവന്ന് നാക്കിലയും, ദീപസ്തംഭവും മൂന്നുതവണ വലംവെച്ച് സമര്‍പ്പിച്ചു. തുടര്‍ന്ന് കീഴ്ശാന്തി തിരുവാലൂര്‍ അനില്‍കുമാര്‍ നമ്പൂതിരി പൂജാമണി കിലുക്കി, കൃഷ്ണകുമാര്‍ മാരാര്‍ ശംഖുവിളിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി കീഴേടം രാമന്‍നമ്പൂതിരി കതിര്‍ക്കറ്റകളില്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തി. കൊടക്കാട് വാസുദേവന്‍നമ്പൂതിരി, ശാന്തിയേറ്റ കീഴ്ശാന്തി കീഴേടം രാമന്‍നമ്പൂതിരിയുടെ ഉണക്കലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. ഇദ്ദേഹത്തിനുപിന്നാലെ 13-കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാരും ബാക്കി കതിര്‍ക്കറ്റകളുമായി പിന്നില്‍ നീങ്ങി.
തിങ്ങിനിറഞ്ഞ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണനാമജപവും നിറയോ… നിറ… ഇല്ലംനിറ… വല്ലംനിറ… വട്ടിനിറ…. കൊട്ടനിറ… പത്തായംനിറ … നിറയോ… നിറ… എന്ന നിറവിളിയും ശംഖുനാദവും ചെണ്ടയുടെ വലംതല മേളവും കൊണ്ട് ദേവസന്നിധി ഈ സമയം ഭക്തിസാന്ദ്രമായി. ഗുരുവായൂരപ്പന് മുന്നിലെ നമസ്കാരമണ്ഡപത്തില്‍ വെച്ച കതിര്‍ക്കറ്റകള്‍ക്ക് ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകള്‍ വെച്ച് പൊന്‍നിറമുള്ള നെല്‍ക്കതിരുകള്‍ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്പിച്ച് ക്ഷേത്രം മേല്‍ശാന്തി പനങ്ങാട് പള്ളിശ്ശേരി മനക്കല് മധുസൂദനന് നമ്പൂതിരി ലക്ഷ്മീനാരായണപൂജ നടത്തി. പൂജകള്‍ക്ക് ശേഷം ചൈതന്യവത്തായ കതിരുകളില്‍ ഒരുപിടി പട്ടില്‍ പൊതിഞ്ഞ് ക്ഷേത്രംമേല്‍ശാന്തി മധുസൂദനന് നമ്പൂതിരി ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു.
പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. കൊയ്തെടുത്ത പുതിയ നെല്ക്കതിരില് നിന്നുള്ള അരികൊണ്ട് പുത്തരിപായസമുണ്ടാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങ് ആഗസ്റ്റ് 26-ന് ശനിയാഴ്ച്ച രാവിലെ 8.23നും, 9.43നുമുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: