തിരുവനന്തപുരം: സംസ്ഥാനത്ത് കായിക രംഗത്തുണ്ടാകുന്ന ദുഷ്പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളായ 68 കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറുകയായിരുന്നു മുഖ്യമന്ത്രി.
ഒഫീഷ്യലുകള്ക്കല്ല താരങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.
പ്രാഗത്ഭ്യം തെളിയിച്ച താരങ്ങള്‍ പിന്നാലെ വരുന്ന കുരുന്നുകളെ ഒരേ മനസ്സോടെയും കണ്ണോടെയും കാണണം. വ്യക്തിതാത്പര്യങ്ങള്‍ ഉണ്ടാകരുത്. വിവേചനം പാടില്ല. വ്യക്തിതാത്പര്യങ്ങള്‍ കടന്നുവന്നാല്‍ പുതുതാരങ്ങളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും. അത് കേരളത്തിന്റെ കായിക ഭാവിയെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പോര്‍ട്സ് ക്വാട്ട നിയമന നടപടികള്‍ ആരംഭിച്ചതായി അദ്ധ്യക്ഷത വഹിച്ച കായിക മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. 849 ഒഴിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലേക്കായി 1000ല്‍ അധികം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകള്‍ പരിശോധിച്ച് സെലക്ഷന് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്പ്പെടെയുള്ള നടപടികള്‍ക്കായി പ്രത്യേക സെല്‍ രൂപീകരിച്ചു. ഒളിമ്പിക് ലക്ഷ്യമാക്കി കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഓപ്പറേഷന് ഒളിമ്പിയ പദ്ധതിക്ക് രൂപം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്, വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, കായിക-യുവജനകാര്യവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കായിക-യുവജനകാര്യവകുപ്പ് ഡയറക്ടര്‍ സഞ്ജയന് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: