ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ മോശമായ പദപ്രയോഗങ്ങള്‍ നടത്താന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നോട് നിര്‍ദേശിച്ചതായി മുതിര്‍ന്ന അഭിഭാഷകന് രാം ജഠ്മലാനി. വക്കാലത്ത് ഒഴിവാകുകയാണെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ 20ന് കെജ്രിവാളിന് അയച്ച കത്തില്‍ കടുത്ത വിമര്‍ശനമാണ് ജഠ്മലാനി രേഖപ്പെടുത്തിയിരുന്നത്.
കേന്ദ്രമന്ത്രിക്കെതിരായി മോശം പദം ഉപയോഗിക്കണമെന്ന് കെജ്രിവാൾ നൂറുതവണയെങ്കിലും ആവശ്യപ്പെട്ടിരുന്നതായും ജഠ്മലാനി പറഞ്ഞു. ജെയ്റ്റിലെക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം അഭിഭാഷകന്റേതു മാത്രമാണെന്ന് കെജ്രിവാൾ കോടതിയില്‍ പറഞ്ഞപ്പോള്‍ സ്തംബ്ദനായെന്നും അദ്ദേഹം പറയുന്നു.
വിസ്താരത്തിനിടെ ജെയ്റ്റ്ലിയെ ജഠ്മലാനി കുബുദ്ധിയെന്ന് എന്നു വിളിച്ചിരുന്നു. ഇത്തരമൊരു പരാമര്‍ശം കെജ്രിവാളിന്റെ നിര്ദേശപ്രകാരമാണെന്നായിരുന്നു ജഠ്മലാനി കോടതിയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കെജ്രിവാള് ഇത് നിഷേധിക്കുകയും താന്‍ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നും നിലപാടെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ജഠ്മലാനി വക്കാലത്ത് ഒഴിഞ്ഞത്. അഭിഭാഷക ഫീസ് വേണ്ടെന്നുവച്ചാണ് ജഠ്മലാനിയുടെ പിന്മാറ്റം. ഫീസ് ഇനത്തില്‍ രണ്ടു കോടി രൂപയാണ് ജഠ്മലാനിക്ക് കെജ്രിവാള് നല്‍കാനുള്ളത്.
ദല്‍ഹി ക്രിക്കറ്റ് ഭരണ സമിതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അരവിന്ദ് കെജ്രിവാള് നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിനും അഞ്ച് എഎപി നേതാക്കള്ക്കള്ക്കുമെതിരായി ജെയ്റ്റ്ലി നേരത്തെ മാനനഷ്ടക്കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: