തൃശൂര്‍: നടന് ദീലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് സമുച്ചയ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ, നടന് ദിലീപ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സെപ്തംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പൊതുപ്രവര്ത്തകന് പി.ഡി ജോസഫ് നല്കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എ.ഹാരിസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഭൂമി കൈയേറ്റത്തില്‍ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതിനാണ് മുന്‍ കളക്ടര്‍ എം.എസ് ജയക്കെതിരെ അന്വേഷണം.
ഡി സിനിമാസ് തിയേറ്റര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് മുമ്പ് ആക്ഷേപമുയര്‍ന്നപ്പോള്‍ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചിരുന്നു. പുറമ്പോക്ക് ഇല്ലെന്നാണ് അന്നത്തെ കളക്ടറായിരുന്ന ജയ റിപ്പോര്‍ട്ട് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കൈയേറ്റം വീണ്ടും വിവാദമായി.
റവന്യു മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ ഇപ്പോഴത്തെ കളക്ടര്‍ എ. കൗശിഗന് അന്വേഷിച്ചപ്പോള്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട പല രേഖകളും ഇല്ലെന്നും ഭൂമിയുടെ പോക്ക്് വരവ് ചെയ്തതെങ്ങനെയെന്ന് വ്യക്തതയില്ലെന്നും കണ്ടെത്തി. സമഗ്രാന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്താണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സ്ഥലം വീണ്ടും അളന്നു. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയകോയിത്തമ്പുരാന് കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നായി വാങ്ങിയതാണ്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്നും എങ്ങനെ കരം അടച്ചെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല. വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.
തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. അന്തരിച്ച നടന് കലാഭവന്‍ മണിയുടെ പണം ഡി സിനിമാസ് സമുച്ചയത്തിനും ഭൂമി വാങ്ങുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നുന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: