കൊല്ലം: കാറിനുള്ളിലെ രഹസ്യ അറയില്‍ വിദഗ്ദമായി ഒളിപ്പിച്ച് കടത്തിയ 200 ഗ്രാം കഞ്ചാവ് ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ കണ്ടെടുത്തു. ഇരവിപുരം സ്വദേശികളായ സക്കീര്‍ ഹുസൈന് (25), സെയ്ദ് അജ്മല്‍ (22), അല്‍ത്താഫ് (23), അസറുദ്ദീന് (21) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റുചെയ്തത്.
തെങ്കാശിയിലെ ആയിരപുരിയില്നിന്നും 10000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്നും കൊല്ലത്ത് ഇതിന്റെ നാലിരട്ടി വിലയാകുമെന്നും മാസത്തില്‍ രണ്ടുതവണയെങ്കിലും പോകാറുണ്ടെന്നും പ്രതികള്‍ പറഞ്ഞു. കെഎല്‍ 26ഡി 6034 നമ്പരിലുള്ള വാടകയ്ക്കെടുത്ത സ്വിഫ്റ്റ് കാറിലാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. പള്ളിമുക്ക്, ഇരവിപുരം, ചകിരിക്കട ഭാഗങ്ങളിലുള്ള നിരവധി യുവാക്കള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായി രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു. ഓണക്കാലത്തോടനുബന്ധിച്ച് വാഹ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.സുരേഷ്ബാബുവിന്റെ നിര്‍ദ്ദേശാനുസരണം വളരെ വിശദമായ വാഹന പരിശോധനകളാണ് ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്നുവരുന്നത്. 10 ദിവസങ്ങള്‍ക്കുള്ളില്‍ 10 കേസുകളിലായി 14 പ്രതികളെ അറസ്റ്റ് ചെയ്യുകയും 2.500 കിലോ കഞ്ചാവും നാലുവാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു എന്‍.ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.നിഷാദ്, എം.സുരേഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ശ്രീകുമാര്‍, ജി.ശ്രീകുമാര്‍, ആര്.ആരോമല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: