ഗാലെ: ശ്രീലങ്കയ്ക്ക് റണ്‍മല കയറ്റം കഠിനമായി. ഇന്ത്യയുയര്‍ത്തിയ 550 റണ്‍സ് കൊടുമുടിയിലേക്ക് പിടിച്ചുകയറിയ ആതിഥേയര്‍ ഇടയക്കുവച്ച് തലകുത്തി വീണു- 245 റണ്‍സിന്. ഇതോടെ വിദേശമണ്ണില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന് വമ്പന്‍ വിജയം സ്വന്തമായി. റണ്‍സ് വ്യത്യാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ്. സ്വന്തം മണ്ണില്‍ ശ്രീലങ്കയുടെ പടുകൂറ്റന്‍ തോല്‍വിയും. ഒരു ദിവസത്തെ കളി ശേഷിക്കെ വിജയം പിടിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി.
നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 240 റണ്‍സ് നേടി രണ്ടാം ഇന്നിങ്ങ്സ് അവസാനിപ്പിച്ചതോടെയാണ് ശ്രീലങ്കയുടെ വിജയലക്ഷ്യം 550 റണ്‍സായത്. കോഹ് ലി 103 റണ്‍സുമായി പുറത്താകാതെ നിന്നു. കോഹ് ലിയുടെ പതിനെഴാം സെഞ്ചുറി. നായകനെന്ന നിലയില്‍ പത്താമത്തെതും.
റണ്‍മല കയറാന്‍ ക്രീസിലിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതലെ ഇന്ത്യ തടസം സൃഷ്ടിച്ചു. പേസര്‍മാരായ ഷമിയും യാദവും തകര്‍ത്തെറിഞ്ഞതോടെ ആദ്യ രണ്ടു വിക്കറ്റുകള്‍ നിലം പൊത്തി. ഓപ്പണര്‍ തരംഗാനയെ (10) ഷമിയും മൂന്നാമനനായി ഇറങ്ങിയ ഗുണതിലകയെ (2) യാദവും മടക്കി. രണ്ടു വിക്കറ്റ് വീണപ്പോള്‍ ശ്രീലങ്കന്‍ സ്കോര്‍ ബോര്‍ഡില്‍ 29 റണ്‍സ്മാത്രം.
ഓപ്പണര്‍ കരുണരത്നയും മെന്‍ഡിസും പിടിച്ചു നിന്നതോടെ ശ്രീലങ്കന്‍ ആരാധകര്‍ക്ക് പ്രതീക്ഷയായി. എന്നാല്‍ മെന്‍ഡിസിനെ (36) മടക്കി ജഡേജ അവരുടെ പ്രതീക്ഷ തകര്‍ത്തു.
സെഞ്ചുറിയിലേക്ക് നീങ്ങിയ കരുണരത്നയെ (97) അശ്വിനും വീഴ്ത്തിയതോടെ ശ്രീലങ്കയുടെ വാലറ്റനിര അനായാസം കീഴടങ്ങി. പരിക്കേറ്റ ഹെറാത്തും ഗുണരത്നയും ബാറ്റിങ്ങിനിറങ്ങിയില്ല.
അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു. ജഡേജ 71 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ അശ്വിന് 65 റണ്‍സ് വഴങ്ങി.ആദ്യ ഇന്നിങ്ങ്സില്‍ അടിച്ചുതകര്‍ത്ത് 190 റണ്‍സ് സ്വന്തം പേരിലെഴുതി ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദ് മാച്ച്.
നേരത്തെ മൂന്നിന് 189 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യ 51 റണ്‍സ് കൂടി നേടി ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. നാലാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും 51 റണ്‍സ് വേഗത്തില്‍ അടിച്ചെടുത്തു. രഹാനെ 23 റണ്‍സുമായി പുറത്താകാതെ നിന്നു.
1986ല്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണില്‍ നേടിയ 279 റണ്‍സ് വിജയമായിരുന്നു ഇതുവരെ വിദേശമണ്ണില്‍ റണ്‍സ് വ്യത്യാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഈ റെക്കോര്‍ഡാണ് ഗാലെയില്‍ ഇന്നലെ തകര്‍ന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആഗസ്റ്റ് മൂന്നിന് ആരംഭിക്കും.
സ്കോര്‍ ബോര്‍ഡ് : ഇന്ത്യ: ഒന്നാം ഇന്നിങ്ങ്സ്: 600. ശ്രീലങ്ക: ഒന്നാം ഇന്നിങ്ങ്സ് : 291
ഇന്ത്യ: രണ്ടാം ഇന്നിങ്ങ്സ്: ധവാന് സി ഗുണതിലക ബി പെരേര 14, എ. മുകുന്ദ് എല്‍ബിഡബ്ളിയു ബി ഗുണതിലക 81, സി.എ.പൂജാര സി മെന്‍ഡിസ് ബി കുമാര 15, വി. കോഹ്ലി നോട്ടൗട്ട് 103, എ.എം.രഹാന നോട്ടൗട്ട് 23, എക്സ്ട്രാസ് 4, ആകെ മൂന്ന് വിക്കറ്റിന് 240.
വിക്കറ്റ് വീഴ്ച: 1-19,2-56,3-189.
ബൗളിങ്ങ് : എന്‍. പ്രദീപ് 12-2-63-0, പെരേര 15-0-67-1, കുമാര 12-1-59-1, ഹെറാത്ത് 9-0-34-0, ഗുണതിലക 5-0-16-1.
ശ്രീലങ്ക: രണ്ടാം ഇന്നിങ്ങ്സ് : കരുണരത്ന ബി അശ്വിന് 97, തരംഗാന ബി ഷമി 10, ഗുണതിലക സി പൂജാര ബി യാദവ് 2, മെന്‍ഡിസ് സി സാഹ ബി ജഡേജ 36, മാത്യൂസ് സി പാണ്ഡ്യെ ബി ജഡേജ 2, ഡിക്ക്വെല്ല സി സാഹ ബി അശ്വിന് 67, പെരേര നോട്ടൗട്ട് 21, എന്‍. പ്രദീപ് സി കോഹ് ലി ബി അശ്വിന് 0, കുമാര സി ഷമി ബി ജഡേജ 0, എക്സ്ട്രാസ് 10 , ആകെ 245.
വിക്കറ്റ് വീഴ്ച: 1-22,2-29,3-108, 4-116, 5-217, 6-240, 7-240, 8-245
ബൗളിങ്ങ്: ഷമി: 9-0-43-1, യാദവ് :9-0-42-1, ജഡേജ 24.5-4-71-3, അശ്വിന് 27-4-65-3. പാണ്ഡ്യെ 7-0-21-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: