പഴയങ്ങാടി: ജൈവവൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറക്ക് ഭീഷണിയായി മാറിയ വാഹനയാതക്കെതിരെ നടപടികളുമായി പ്രകൃതി സ്നേഹികള്‍ രംഗത്ത്. ഉല്ലാസത്തിനും മറ്റുമായി എത്തുന്നവരുടെ വാഹനങ്ങള്‍ പൂത്തുലഞ്ഞ പുഷ്പങ്ങളും മറ്റും നശിപ്പിക്കുകയാണ് ചെയ്യുന്നത്. പാറയില്‍ വിശാലമായി വിരിഞ്ഞുനില്ക്കുന്ന കാക്കപ്പൂ, ചുത്ഡോസിറ, ഇന്റിക്ക പോലുള്ള സസ്യങ്ങളുടെ നിലനില്‍പ്പിനുതന്നെ ഇത് ഭീഷണിയായി മാറിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലും ഇതുപോലെയുള്ള സംഭവം ഉണ്ടായപ്പോള്‍ നാട്ടുകാര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. വാഹനങ്ങളുടെ നിരന്തരമായ പോക്കുവരവിനെ തുടര്‍ന്ന് പ്രകൃതിസുന്ദരമായ മാടായിപ്പാറയിലെ കാക്കപ്പൂവും മറ്റും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈയടുത്തകാലത്തായി റോഡിന് ഇരുവശവും കമ്പിവേലികെട്ടി ഒരുപരിധിവരെ വാഹനയാത്ര തടസ്സപ്പെടുത്തിയതും മഴശക്തമായതും കാരണം വ്യാപകമായ തോതില്‍ കാക്കപ്പൂവ് ഇവിടെ വളര്‍ന്നുവന്നിട്ടുണ്ട്.
എക്കറുകണക്കിന് സ്ഥലത്ത് കാക്കപ്പൂ വിരിഞ്ഞ് നില്‍ക്കുന്നത് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചുവരികയാണ്. സഞ്ചാരികളുടെ വാഹനങ്ങളാണ് കമ്പിവേലിയെ മറികടന്ന് പ്രദേശത്തേക്ക് കടന്നുപോകുന്നത്. ഇതുകൂടാതെ മാലിന്യ നിക്ഷേപവും വ്യാപകമായിട്ടുണ്ട്. ഇത് ജൈവ് വൈവിധ്യത്തിന്റെ നാശത്തിത്തിനുതന്നെ കാരണമായിരിക്കുകയാണ്.
മാടായിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങളുടെ കടന്നുകയറ്റം തടയാന്‍ രംഗത്തെത്തിയിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ സമിതി പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാടായി പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ജൈവ വൈവിധ്യ ചരിത്ര കേന്ദ്രം ആഗസ്ത് 6ന് വൈകിട്ട് 4ന് മാടായിപ്പാറയില്‍ കാവല്‍ കൂട്ടായ്മ നടത്തും. വാട്സ് ആപ്പ് കൂട്ടായ്മയായ വോയിസ് ഓഫ് വെങ്ങര ഇന്ന് രാവിലെ 10ന് മാടായിപ്പാറയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: