ഇരിട്ടി : വെള്ളിയാഴ്ച വൈകുന്നേരത്തോടെ പടിയൂര്‍ ശാന്തമുക്കിനു സമീപം പഴശ്ശി പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ചടച്ചിക്കുണ്ടം ചീരങ്ങോട് കോളനിയിലെ കരുണനെ (48)യാണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇരിട്ടി അഗ്നി രക്ഷാനിലയം ഓഫീസര്‍ ജോണ്സണ് പീറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയില്‍ കരുണനെ കണ്ടെത്താനുള്ള ശ്രമംതുടരുന്നത്.
സ്ഥിരം പുഴയില്‍ മീന്‍ പിടിച്ചു വില്‍പ്പന നടത്തിവന്നിരുന്ന കരുണന് നല്ല നീന്തല്ക്കാരനാണെന്ന് നാട്ടുകാര്‍ പറയുന്നു. പുഴമുറിച്ച് അക്കരെ നീന്തിയ ശേഷം വീണ്ടും തിരിച്ചു നീന്തുന്നതിനിടെയാണ് ഇയാള്‍ അപകടത്തില്‍പെട്ടത്. കരുണന്റെ ഒരു മകനും ഒരു സുഹൃത്തും ഈ സമയത്ത് കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഒഴുക്കില്‍ മുങ്ങിത്താണ കരുണനെ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രിയും, ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെയും അഗ്നിരക്ഷാ സേന പുഴയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കരുണനെ കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരും.
ഭാര്യ: ഓമന. മക്കള്‍: നിഖില്‍, നിധിഷ്, നീതു, നിധിന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: