കൊച്ചി: ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി.സതീശനും ഹൈബി ഈഡനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവര്ക്കും കൊട്ടാന്‍ വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടയല്ല കോണ്‍ഗ്രസ് എംഎല്‍എമാര്‍. വഴിയേ പോകുന്നവരുടെ ആക്ഷേപത്തില്നിന്നും അവരെ രക്ഷിക്കാന്‍ പാര്‍ട്ടി ലീഡര്‍ ഉമ്മന്‍ചാണ്ടിക്കും പ്രസിഡന്റ് രമേശ് ചെന്നിത്തലക്കും ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തത്തില്‍നിന്നും അവര്‍ ഒഴിഞ്ഞുമാറിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ യുഡിഎഫ് രാഷ്ട്രീയത്തിലുണ്ടാകും.
പി.സി.ജോര്‍ജ് ടി.എന്‍.പ്രതാപന് എംഎല്‍എയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ യുഡിഎഫ് സംസ്കാരത്തിന് യോജിച്ചതല്ല. ജോര്‍ജിനെ കയറൂരിവിട്ട് മാന്യന്മാരെ ആക്ഷേപിക്കുന്നത് ശരിയല്ല. പ്രതാപന് ഒറ്റക്കല്ല. ഒറ്റക്കാണെന്ന് ധരിച്ച് ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ല. കടലില്‍ പോയി മത്സ്യബന്ധനം നടത്തി മക്കളെ വളര്‍ത്തിക്കൊണ്ടുവന്ന ഒരച്ഛന്റെ മകനാണ് താനെന്നതില്‍ പ്രതാപന് അഭിമാനിക്കുന്നുണ്ട്. തനിക്കിഷ്ടമില്ലാത്തത് പറയുന്നവരെ ജാതി പറഞ്ഞ് ആക്രമിക്കുന്നത് ജോര്‍ജിന്റെ പതിവാണ്. അത് തങ്ങളോട് വേണ്ടെന്ന് സതീശന് പറഞ്ഞു. കോണ്‍ഗ്രസുകാരന്റെ ആത്മാഭിമാനത്തിനാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്. അത് സഹിക്കില്ല.
യുഡിഎഫ് പ്രതിനിധി സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ച് കൊടുക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ സംഘത്തിലുള്‍പ്പെട്ട ജോര്‍ജിന്റെ പരാമര്‍ശത്തോടെ യുഡിഎഫ് സംഘത്തിന്റെ വിശ്വാസ്യത കുറഞ്ഞു. അതിനാല്‍ യുഡിഎഫിന്റെ അരഡസന്‍ എംഎല്‍എമാരടങ്ങുന്ന സംഘം ആറിന് നെല്ലിയാമ്പതി സന്ദര്‍ശിക്കും. വി.ഡി.സതീശന്, ടി.എന്‍.പ്രതാപന്, എം.വി.ശ്രേയാംസ്കുമാര്‍, ഹൈബി ഈഡന്, വി.ടി.ബല്‍റാം, കെ.എം.ഷാജി എന്നിവരാണ് സംഘത്തിലുണ്ടാവുക.
പാട്ടക്കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയതും ലംഘിച്ചതുമായ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ല. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കഴുകന്മാരില്നിന്നും അത് സംരക്ഷിക്കാന്‍ എന്ത് വിലകൊടുത്തും പോരാടും. പണ്ട് ജെസിബിയും ആയുധങ്ങളുമായിട്ടാണ് കയ്യേറ്റക്കാര്‍ വന്നിരുന്നത്. ഇപ്പോള്‍ കാലം മാറിയപ്പോള്‍ കര്‍ഷകരുടെ വേഷം ധരിച്ചാണ് അവര്‍ വരുന്നതെന്ന് തിരിച്ചറിയുന്നുണ്ടെന്ന് സതീശന് പറഞ്ഞു.
ടി.എന്‍.പ്രതാപനെതിരെയുള്ള പി.സി.ജോര്‍ജിന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. ഈ വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്ന പ്രതാപന് ഒരു സമുദായത്തിന്റെയും ആളല്ല. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു എംഎല്‍എക്കെതിരെയും നടത്താന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പി.സി.ജോര്‍ജിനെ ഇനി പാലക്കാട്ടേക്ക് അയക്കരുതെന്ന് ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രനും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ക്വട്ടേഷന്‍ സംഘ നേതാവിന്റെ ശൈലിയാണ് പി.സി.ജോര്‍ജിന്റേതെന്നും അദ്ദേഹത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും അടിയന്തരമായി മാറ്റണമെന്നും ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന് ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ഒന്നാം നമ്പര്‍ ശത്രു പി.സി.ജോര്‍ജാണ്. ടി.എന്‍.പ്രതാപന് എംഎല്‍എയേയും ധീവരസമുദായത്തെയും അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന് വരും. ജോര്‍ജിനെ വിപ്പ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് യുഡിഎഫ് അനുഭവിക്കേണ്ടി വരും, ദിനകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: