ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മ്മാണത്തിനായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും സംഘവും പത്ത് ദിവസമായി ജന്തര്‍മന്തറില്‍ നടത്തിവന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതായി ഹസാരെ സംഘം പ്രഖ്യാപിക്കുകയും ചെയ്തു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ബദലിനാണ് ശ്രമിക്കുന്നതെന്ന് ഹസാരെ സംഘം. സംവിധാനം മാറ്റാനുള്ള പോരാട്ടമാണ് നടക്കുന്നത്, അധികാരമല്ല. ‘അഴിമതിക്കെതിരെ ഇന്ത്യ’ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന വ്യക്തമാക്കുന്നു.
‘അണ്ണാ ഹസാരെ ജനങ്ങളുടെ നായകനാണ്. എത്രകാലം അദ്ദേഹത്തിന് ജനങ്ങളുടെ ശബ്ദത്തിന് ചെവികൊടുക്കാതിരിക്കാന്‍ കഴിയും? സര്‍ക്കാരിനെതിരെ ഹസാരെ സംഘം പോരാട്ടത്തിനൊരുങ്ങുകയാണ്. അധികാരമാറ്റത്തിനല്ല, സംവിധാനം മാറ്റാനാണ് ഈ പോരാട്ടം.” അണ്ണാ ഹസാരെക്കും അനുയായികള്‍ക്കും തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരു രാഷ്ട്രീയ ബദലിനെക്കുറിച്ച് സംസാരിക്കേണ്ടത് അനിവാര്യമായിരിക്കയാണ്. ഒരു ശരിയായ ബദലോ അഴിമതിനിറഞ്ഞ സംവിധാനത്തിന്റെ ചൂഷണം തുടരുകയോ വേണ്ടതെന്ന് ഇനി ജനത്തിന് തീരുമാനിക്കേണ്ടിവരും. രാഷ്ട്രീയ ബദലിനുള്ള നീക്കത്തെ പ്രമുഖ ഹസാരെ സംഘാംഗങ്ങളായ കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്, മനീഷ് സിസോദിയ തുടങ്ങിയവര്‍ ന്യായീകരിച്ചു.
അണ്ണാ ഹസാരെക്ക് പുറമെ പ്രമുഖ സംഘാംഗങ്ങളായ അരവിന്ദ് കേജ്രിവാള്, മനീഷ് സിസോദിയ, ഗോപാല്‍റായി എന്നിവരാണ് ആയിരക്കണക്കിന് അനുയായികള്‍ക്കൊപ്പം ഉപവസിച്ചിരുന്നത്. ഹസാരെയൊഴികെ മൂന്ന് പേരും കഴിഞ്ഞ 25 നാണ് ഉപവാസം തുടങ്ങിയത്. 29 ന് ഹസാരെയും പങ്കുചേര്‍ന്നു. ഇന്നലെ മുന്‍ കരസേനാ മേധാവി ജന. വി.കെ. സിംഗ് നല്കിയ കരിക്കിന്‍വെള്ളം കുടിച്ചാണ് ഹസാരെയും സംഘവും ഉപവാസം അവസാനിപ്പിച്ചത്. ഹസാരെ സംഘാംഗങ്ങള്‍ക്കൊപ്പം ജന. സിംഗും വേദിയില്‍ ഉണ്ടായിരുന്നു. സത്യഗ്രഹം അവസാനിപ്പിച്ച് രാജ്യത്തിന് ഒരു രാഷ്ട്രീയ ബദല്‍ നല്കാന് ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഹസാരെ സംഘത്തിന് കത്തെഴുതിയ 23 പ്രമുഖരില്‍ ജന. സിംഗും ഉള്‍പ്പെട്ടിരുന്നു. സംശുദ്ധരായ വ്യക്തികളുടെ കൈകള്‍കൊണ്ടാണ് താന്‍ സത്യഗ്രഹം അവസാനിപ്പിക്കുന്നതെന്ന് ഹസാരെ പറഞ്ഞു.
‘എനിക്ക് ബാങ്ക് ബാലന്‍സ് ഇല്ല, ഗ്രാമത്തിലാണ് ജീവിക്കുന്നത്. ഞാന്‍ വിവാഹിതനല്ലെങ്കിലും വലിയ കുടുംബമുണ്ട്. അവനവനുവേണ്ടി മാത്രം ജീവിക്കുന്നവന് മരിക്കും. രാജ്യത്തിനുവേണ്ടി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്.” അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും അണ്ണാ ഹസാരെ ആവര്‍ത്തിച്ചു.
ഹസാരെയുടെ അനുയായികളും പൊതുജനങ്ങളുമടക്കം ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. അഴിമതിക്കെതിരായ ശക്തമായ നടപടികളോട് സര്‍ക്കാര്‍ വിമുഖത കാട്ടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമാര്‍ഗം തെരഞ്ഞെടുക്കാന്‍ നിര്ബന്ധിതമായിരിക്കയാണെന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട് ഹസാരെയും കൂട്ടരും പറഞ്ഞു.
പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ പേരും പ്രകടനപത്രികയും പൊതുജനം നിര്‍ദ്ദേശിക്കുമെന്ന് ഹസാരെ സംഘം വ്യക്തമാക്കി. സംശുദ്ധരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ രാജ്യമെമ്പാടും പര്യടനം നടത്തുമെന്ന് അരവിന്ദ് കേജ്രിവാള് അറിയിച്ചു. പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് ഹൈക്കമാണ്ട് ഉണ്ടാവില്ല. സമ്പൂര്‍ണ വിപ്ലവത്തിനുള്ള സമയമാണിത്. കേന്ദ്രമന്ത്രിസഭയിലെ പല മന്ത്രിമാരും ലോക്പാല്‍ ബില്ലിനെ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹം നല്ലതാണെങ്കിലും മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ജന. വി.കെ. സിംഗ് അഭിപ്രായപ്പെട്ടു. ‘രാജ്യത്തിന് ദിശ നഷ്ടപ്പെട്ടതായി തോന്നുന്നു. അണ്ണാ ഹസാരെക്കൊപ്പം ചേര്‍ന്ന് രാജ്യത്തിന് ഒരു രാഷ്ട്രീയ ബദല്‍ നല്‍കണം. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരില്നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവരുമെങ്കിലും മുന്നോട്ടുള്ള പ്രയാണം തുടരണം,” അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: