ബീഹാറിലെന്ത് സംഭവിച്ചാലും കിടക്കപ്പൊറുതിയില്ലാത്തത് മതേതരത്വത്തിന്റെ ആഗോള ഡീലറും മാതൃഭൂമിപത്രത്തിന്റെ മുതലാളിയുമായ എം.പി. വീരേന്ദ്രകുമാറിനാണ്. എന്ന് പറഞ്ഞാല്‍ അദ്ദേഹമായിരുന്നല്ലോ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ പിടിയില്‍നിന്ന് ഈ രാജ്യത്തെ മോചിപ്പിക്കാന്‍ സര്‍വ മതേതതര തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് കഠിനമായി പ്രയത്നിച്ചുകൊണ്ടിരുന്നത്. എം.പി. വീരേന്ദ്രകുമാര്‍ തോറ്റാലും ജയിച്ചാലും എംപിയാണെന്ന അദ്ദേഹത്തിന്റെതന്നെ കണ്ടെത്തല്‍ വെറും കോമഡിയല്ല,അതൊരു ആഗ്രഹമാണ്. അറുതിയില്ലാത്ത അത്തരം ഒരുപാട് ആഗ്രഹങ്ങളുടെ ഭണ്ഡാരമാണ് മനുഷ്യനെന്നാണല്ലോ തത്വചിന്തകനായ വീരേന്ദ്രകുമാര്‍ നേരത്തെ മൊഴിഞ്ഞിട്ടുള്ളത്.
രാജ്യത്തെ സര്‍വമാന മോദി വിരുദ്ധരുടെയും ആശയും ആവേശവും പ്രതീക്ഷയുമായി മാറിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന് അറിയുമോ വീരന്റെ ദുഃഖം. ‘ദേ ദിവന് ഈ മ്യായാവി എന്റെ ശിഷ്യനാണെ’ന്ന് ഏത് കൊമ്പനേയും നോക്കി വമ്പത്തം പറയുന്ന ‘മായാവി’ എന്ന സിനിമയിലെ കണ്ണന് സ്രാങ്കിന്റെ അവതാരമായാണ് വീരന് വിലസിയിരുന്നത്. പണ്ട് സമസ്തിപ്പൂരില്‍ ലാല്‍കൃഷ്ണ അദ്വാനിയുടെ രഥയാത്ര തടഞ്ഞ് ബിജെപി വിരുദ്ധരുടെ സൂപ്പര്‍ ഹീറോയായി മാറിയ ലാലുപ്രസാദ് യാദവായിരുന്നു പത്രമുതലാളിയുടെ അക്കാലത്തെ ശിഷ്യന്. രാജ്യമൊട്ടാകെ ബിജെപി വസന്തം വിരിഞ്ഞ നാളില്‍, യെച്ചൂരിമാരുടെ ക്ലച്ചും ഗിയറും ഊരി നടുറോഡില്‍ പ്രതിപക്ഷ ഐക്യനിര അടുത്ത വണ്ടിക്ക് കാത്തുനില്ക്കുന്ന നാളുകളില്‍ ബീഹാറില്‍ വിജയം നേടിയ നിതീഷിനെ കണ്ട് വല്ലാതെ ഞെളിഞ്ഞായിരുന്നു കഴിഞ്ഞ ദിവസം വരെ വീരന്റെ നില്പ്.
നിതീഷും മോദിയുടെ പാളയത്തിലേക്ക് ചേക്കേറിയപ്പോഴാണ് കണ്ണന് സ്രാങ്കിന്റെ പൂച്ച് പുറത്താവുന്നത്. കേരളത്തിലെ ഞെളിച്ചിലും വിളച്ചിലും കണ്ട് ഇതെന്തോ വലിയ സംഭവമാണെന്ന് കരുതിയവര്‍ക്ക് മുന്നില്‍ വീരന് വല്ലാതെ ഞെട്ടുന്നുണ്ട്. നിതീഷ് വഞ്ചിച്ചുവെന്നും ഞെട്ടിച്ചുവെന്നുമൊക്കെയാണ് വീരേന്ദ്രകുമാരന്റെ ഇപ്പോഴത്തെ അവകാശവാദം. ഇതെല്ലാം കണ്ടും കേട്ടുമിരിക്കുന്ന ന്യൂ ജെന്‍ മലയാളികള്‍ ഇപ്പോള്‍ വീരേന്ദ്ര കുമാറിനോട് ചോദിക്കുന്നത് ആ പഴയ ചോദ്യമാണ്, ‘അല്ല ഗൗഡരേ…. ഈ ഗാന്ധിയും നെഹ്റുവും ഗൗഡരുമൊക്കെക്കൂടിയാ ഉപ്പ് സത്യാഗ്രഹത്തിന് പോയതെന്ന് പറഞ്ഞു നടക്കുന്നത് സത്യം തന്നെയാ….?’
രാഷ്ട്രപതിസ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യാന്‍ നിതീഷും ശരത് യാദവും തീരുമാനിച്ചപ്പോള്‍ മുഖം തിരിച്ച വീരേന്ദ്രകുമാറിന് ഇപ്പോള്‍ ഈ ഞെട്ടലുണ്ടാവുന്നതിന്റെ രഹസ്യമെന്താണ്. അവസരവാദ നിലപാടാണ് നിതീഷിന്റേതെന്നാണ് കേരളത്തിലെ പോത്തുത്സവക്കമ്മറ്റിക്കാര്‍ക്ക് കൊടിക്കയറാകാന്‍ വെമ്പുന്ന തിരക്കില്‍ പണ്ഡിതന്റെ കണ്ടെത്തല്‍. അവസരവാദമെന്നത് എന്താണെന്നുപോലും അറിയാത്ത ഒരു നിഷ്കളങ്കന്റെ ഞെട്ടലായി വേണം ഇതിനെ കാണാന്‍.
തൊഴിലാളി പ്രേമത്തില്‍ ഏത് കോര്‍പ്പറേറ്റ് കമ്പനിക്കും മാതൃകയാക്കാവുന്ന മുതലാളിയാണ് അദ്ദേഹം. അര്‍ഹിക്കുന്ന വേതനം ചോദിച്ചാല്‍ കൊഹിമയിലും മലയാളത്തിന് സ്കോപ്പുണ്ടെന്ന് കണ്ടെത്തുന്ന ആഗോള സോഷ്യലിസ്റ്റ്. സത്യവും സമത്വവും സ്വാതന്ത്ര്യവും പിന്നെ ഈ കൊടി മൂത്ത സോഷ്യലിസവും കൂടിയാവുമ്പോള്‍ ഒരു തൊഴിലാളി വര്‍ഗ സര്‍വാധിപത്യ പാര്‍ട്ടിക്ക് ഇതിലും മൊഞ്ചുള്ള ഒരു നേതാവിനെ കിട്ടില്ല.
അവസരവാദിയല്ലാത്ത, ഈ കറകളഞ്ഞ സോഷ്യലിസ്റ്റിന്റെ രാഷ്ട്രീയപ്രയാണം സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് തുടങ്ങിയത്. ഏച്ചുകെട്ടിയതിന്റെ കൂടെയേ അന്നും എന്നും ഇദ്ദേഹം നിന്നിട്ടുള്ളൂ എന്നത് അവയുടെയൊക്കെ മുഴച്ചുനില്‍പ് കണ്ടാല്‍ അറിയാം. സംയുക്തം പിളര്‍ന്നപ്പോള്‍ തികച്ചും ‘നിസ്വാര്‍ത്ഥ’നായ ഈ നേതാവ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലായി. 1980ല്‍ ഈ പാര്‍ട്ടി ചന്നം പിന്നം പിളര്‍ന്നപ്പോള്‍ നക്ഷത്രക്കാലെണ്ണിയത് വീരനും കൂട്ടരുമായിരുന്നു. ആളൊന്നുക്ക് ഓരോ പാര്‍ട്ടി, ഓരോ വിധം സോഷ്യലിസം എന്നതായി പിന്നെ രീതി.
ജനതപാര്‍ട്ടി, ജനതാദള്‍, സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി, ജനതാദള്‍ സെക്കുലര്‍, ജനതാദള്‍ ഡെമോക്രാറ്റിക്ക്, ഒടുവില്‍ ജനതാദള്‍ യുണൈറ്റഡ്…. അതിനിടയിലെപ്പൊഴോ ജനമോര്‍ച്ച… ഒട്ടും അവസരവാദിയല്ലാത്തതുകൊണ്ട് ഏത് കുപ്പായം എടുത്തിടാനും വീരേന്ദ്രകുമാറിന് മടി ഉണ്ടായില്ല. കേരളത്തില്‍ അഞ്ച് കൊല്ലം ആന്‍ണിക്കൊപ്പം, അഞ്ച് കൊല്ലം വിഎസിനൊപ്പം, അഞ്ച് കൊല്ലം ഉമ്മന്‍ താണ്ടിക്കൊപ്പം, ഇനിയും വേണ്ടിവവന്നാല്‍ പിണറായിക്കൊപ്പം…..
നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയുടെ ഭാഗമായതോടെ ഉടന്‍ കേരളത്തില്‍ ഒരു ലയനസമ്മേളനം പ്രതീക്ഷിക്കാവുന്നതാണ്. പിളരലാണ് മാണിക്ക് ലഹരിയെങ്കില്‍ ലയനത്തിലാണ് വീരന് ആസക്തി. എത്ര ലയിച്ചാലും മതിയാകാത്ത വിധം സോഷ്യലിസവും വര്‍ഗീയവിരുദ്ധതയും അത്രമേല്‍ അസ്ഥിക്ക് പിടിച്ചുപോയി.
തെരഞ്ഞെടുപ്പു കാലത്തുദിക്കുന്ന രാഷ്ട്രീയമോഹങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധയത്രയും സമാജദുഃഖത്തിലാണ്. എഴുത്തോട് എഴുത്താണ്. സാക്ഷാല്‍ രാമന് വരെ ദുഃഖമുണ്ടെന്ന് കണ്ടെത്തിയ പണ്ഡിതനാണ്. അറിവിന്റെ ഹിമാലയം ആസ്തിയാക്കിയവനാണ് താനെന്ന ഒരു വമ്പത്തം പ്രകടമാക്കാന്‍, ഉള്ളില്‍തോന്നുന്നതെന്തും അടിച്ചുവിടാന്‍ പാകത്തിന് ഒരു പത്രവും വാരികയും കീശയിലുള്ള കാലത്തോളം ഏത് വീരേന്ദ്രനും എന്തും ആകാവുന്നതാണ്. തത്വചിന്തയായിരുന്നു ആദ്യകാലത്തെ വിഷയങ്ങള്‍. വിദ്യാവാചസ്പതി വി. പനോളി അന്തരിച്ചതിനുശേഷം അത്ര വലിയ തത്വവിചാരമൊന്നും കാണുന്നില്ല. ഇപ്പോള്‍ യാത്രാവിവരണത്തിലാണ് ഊന്നല്‍. പ്രകൃതിയോടും ഹരിതാഭയോടും വല്ലാത്ത പ്രേമമാണ് ഈ സോഷ്യലിസ്റ്റിന്. പ്രത്യേകിച്ച് ഏക്കറുകണക്കിന് തോട്ടങ്ങള്‍ ഒരു പച്ചക്കടലുപോലെ നീണ്ടുപരന്ന്
വിശാലമായി കിടക്കുന്നത് കാണുന്നതിന്റെ ആനന്ദം ഒന്നുവേറെയാണ്. ഭൂരഹിതരോട് കടുത്ത പ്രേമമാണ്. ബൂര്‍ഷ്വാ വ്യവസ്ഥിതികളോട് അമര്‍ഷവും. ആമസോണിന്റെ വരെ വ്യാകുലതകകള്‍ കണ്ടറിഞ്ഞ ആളാണ് തങ്ങളുടെ നാട്ടുകാരന് എന്ന് എത്ര കല്പറ്റക്കാര്ക്ക് അറായാം.
മികച്ച സംഘാടകനാണ് എം.പി വീരേന്ദ്രകുമാര്‍. മുപ്പത്തിരണ്ട് അവാര്‍ഡുകളാണ് ഈ സംഭവബഹുലമായ എണ്‍പത്തൊന്ന് സംവത്സരങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയത്. ഇമ്മാതിരി സംഘാടനമികവുള്ള ഒരു മുന്തിയ സോഷ്യലിസ്റ്റിന്റെ വിചാരവികാരങ്ങള്‍ ബീഹാറിലെ നേതാക്കന്മാര്ക്ക് അറിയാത്തതാണ് സങ്കടം.
ബീഹാറി ജനതയുടെ താല്പര്യം മുന്‍നിര്‍ത്തി നിതീഷ്കുമാര്‍ മോദിക്കൊപ്പം ചേര്‍ന്നപ്പോള്‍ ബീഹാര്‍ വിജയത്തിന്റെ പേരില്‍ ഞെളിഞ്ഞുനടന്ന വീരേന്ദ്രന്മാരുടെ താല്പര്യങ്ങള് ആര് പരിഗണിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാഷ്ട്രീയപാര്‍ട്ടികളുടെ കുംഭമേള നടക്കുന്ന കേരളത്തിലേക്ക് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒട്ടും അവസരവാദികളുടേതല്ലാത്ത ഒരു പുതിയ പാര്‍ട്ടിക്ക് ഇപ്പോള്‍ അവസരമുണ്ട്. അവരുടെ എന്‍സിപിയല്ല ഞങ്ങളുടെ എന്‍സിപിയെന്ന ഉഴവൂര്‍ വിജയന് ഫിലോസഫിക്കും ബാല്യമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കട്ടിലില്‍നിന്ന് പിണറായിയുടെ മെത്തയിലേക്കുള്ള ദൂരത്തിനാവുമോ ഇനി ആമസോണിന്റെ വ്യാകുലതകളെന്നൊക്കെ പറയുന്നതെന്ന് ആര്‍ക്കറിയാം…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: