താലിബാന് ഭീകരവാദികളുടെ ക്രൂരമായ പ്രതികാരം കേരളത്തില്‍ നടപ്പിലാക്കിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ സംഭവം. 2010 ജൂലൈ നാലിനാണ് പള്ളിയില്‍ പോയി മടങ്ങിവരുന്ന നേരത്ത് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. അദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകന് മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം എഴുതിചേര്‍ത്തു എന്ന ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹത്തിനെതിരെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. തീവ്രവാദസംഘടനയായ പോപ്പുലര്‍ ഫ്രണ്ടായിരുന്നു ശിക്ഷയ്ക്കുപിന്നില്‍.
2010 മാര്‍ച്ച് 25ന് നടന്ന ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയ്ക്കായി പ്രൊഫ. ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യമാണ് തീവ്രമുസ്ലിം മതവാദികളെ ചൊടിപ്പിച്ചത്. ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ത്തെഴുതുക എന്ന ചോദ്യത്തില്‍ നല്കിയ സംഭാഷണത്തില്‍ മുഹമ്മദ് എന്ന പേരുപയോഗിച്ചതാണ് കേരളം ഞെട്ടിയ സംഭവത്തിലേക്ക് എത്തിയത്. ചോദ്യപേപ്പറിലെ വിവാദ ഭാഗം സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തിലെ സംഭാഷണ ശകലമാണെന്ന് ജോസഫ് വിശദീകരിച്ചിരുന്നു.
കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് ‘മുഹമ്മദ്’ എന്ന പേര് നല്‍കുക മാത്രമാണ് ജോസഫ് ചെയ്തത്. കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തിലാണ് കുഞ്ഞുമുഹമ്മദിന്റെ ലേഖനമുള്ളത്. ദൈവമായും ഭ്രാന്തനായും വരുന്നത് ഒരേ കഥാപാത്രം. ചോദ്യവും ഉത്തരവും പറയുന്നത് ഒരേയാള് തന്നെ. ഈ ഭാഗത്ത് ഭ്രാന്തന് ഒരു പേരുകൊടുത്തതാണ് മതഭ്രാന്തന്മാരുടെ കണ്ണില്‍ വലിയ തെറ്റായത്.
അന്ന് ജോസഫിനെതിരെ കേരളത്തിലെ മതേതരന്മാര് വാളെടുത്ത് ഉറഞ്ഞുതുള്ളി. അവരുടെ തുള്ളലാണ് തീവ്രവാദികള്‍ക്ക് കൂടുതല്‍ പ്രചോദനമേകിയത്. ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള കോളേജ് ജോസഫിനെ പുറത്താക്കി. പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ആയിരുന്നപ്പോഴായിരുന്നു താലിബാന് മോഡല്‍ ആക്രമണം. വെട്ടിമാറ്റിയ കൈപ്പത്തി തുന്നിച്ചേര്‍ത്തെങ്കിലും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായില്ല. തീവ്രവാദികള്‍ ദൈവത്തിന്റെ കല്പന നടപ്പിലാക്കുകയാണെന്നാണ് പ്രഖ്യാപിച്ചത്. ജോസഫിനെ ആക്രമിക്കുന്നതിനു മുന്നേ അവരതു പരസ്യമായി പറയുകയും ചെയ്തിരുന്നു.
അന്നു ജോസഫിനെ കുരിശിലേറ്റാന്‍ മുന്നില്‍ നിന്നവരില്‍ പ്രധാനിയായിരുന്നു സാഹിത്യകാരന് കെ.പി.രാമനുണ്ണി. ബാങ്കിലെ കണക്കെഴുത്തു പണി രാജിവച്ചശേഷം മുഴുവന്‍സമയ സാഹിത്യപ്രവര്‍ത്തനത്തിനിറങ്ങിയ രാമനുണ്ണി, മറ്റു പലരും ചെയ്തതുപോലെ മതേതര പരിവേഷം ലഭിക്കാന്‍ ഹിന്ദുസംഘടനകളെയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും ഹൈന്ദവീകമായതിനെയെല്ലാം ആക്ഷേപിച്ചുകൊണ്ടാണ് കളമുറപ്പിച്ചത്. മുന്‍നിര സാഹിത്യപ്രതിഭകള്‍ മികച്ച സാഹിത്യ സൃഷ്ടികളിലൂടെ വായനക്കാരെ നേടുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്തപ്പോള്‍ രാമനുണ്ണിയെപ്പോലുള്ളവര് ഹൈന്ദവീയമായതിനെയെല്ലാം എതിര്‍ത്ത് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പടെയുള്ള തീവ്രമതവാദികളുടെ കണ്ണിലുണ്ണിയാകുകയും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
രാമനുണ്ണിമാരുടെ വഴികാട്ടിയായി ഉരുളികുന്നത്തെ വലിയ ‘മതേതരവാദി’യുമുണ്ടായിരുന്നു. രാമനുണ്ണിമാര്‍ക്ക് അന്ന് ജോസഫ് ചെയ്തത് വലിയ തെറ്റായിരുന്നു. ജോസഫിന്റെ കൈവെട്ടിമാറ്റുമെന്ന് പ്രഖ്യാപിച്ചവരുടെ പാളയത്തില്‍ നിലയുറപ്പിച്ച്, അവര്‍ക്കായി വക്കാലത്തു പറയുകയായിരുന്നു രാമനുണ്ണിയും കൂട്ടരും. പ്രവാചകന്റെ പേരുപറഞ്ഞാല്‍ മതനിന്ദയാകുമെന്നു വാദിച്ചവര്‍ പക്ഷേ എം.എഫ്. ഹുസൈന് സരസ്വതീദേവിയെ നഗ്നയാക്കി വരച്ചപ്പോള്‍ ഒരക്ഷരം മൊഴിഞ്ഞില്ല. പ്രവാചകന്റെ പേരുപറയുന്നത് വലിയ പാപം, ഹിന്ദു ദൈവങ്ങളെ അവഹേളിച്ചാല്‍ അത് ആവിഷ്കാര സ്വാതന്ത്ര്യം!
2015 ഏപ്രില്‍ മാസത്തില്‍ നടന്ന ഒരു സംഭവത്തെ രാമനുണ്ണിയുടെ കണ്ണിലൂടെ കണ്ടെതെങ്ങനെയാണെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പൊള്ളത്തരം മനസ്സിലാകുന്നത്. കടലുണ്ടി റെയില്‍പ്പാളത്തിലൂടെ ബധിരനായ ഒരാള്‍ നടന്നുപോകുമ്പോള്‍ പിന്നില്‍നിന്ന് തീവണ്ടി വരുന്നത് കേട്ടിരുന്നില്ല. എന്നാല്‍ ഇതുകണ്ട മറ്റൊരാള്‍ അയാളെ രക്ഷിക്കാനായി ഓടിവന്നു. ദൗര്‍ഭാഗ്യവശാല്‍ രക്ഷിക്കാന്‍ ചെന്ന ആളടക്കം രണ്ടുപേരും ആ തീവണ്ടിക്കു മുന്നില്‍പ്പെട്ട് തല്‍ക്ഷണം മരിച്ചു. ഇക്കൂട്ടത്തില്‍ പാളത്തിലൂടെ തീവണ്ടി വരുന്നതറിയാതെ നടന്നത് ഒരു ഹിന്ദുവും രക്ഷിക്കാന്‍ ചെന്നയാള്‍ മുസ്ലിമും ആയിരുന്നു.
ഉടന്‍തന്നെ രാമനുണ്ണി രംഗത്തു വന്നു. ലേഖനമെഴുതി. മുസ്ലിം മാത്രമേ ഈ വിധം പ്രവര്‍ത്തിക്കുകയുള്ളൂ, അവര്‍ക്ക് മാത്രമേ മനുഷ്യ സ്നേഹമുള്ളൂ എന്നൊക്കെയായിരുന്നു ലേഖനത്തില്‍. ആപത്തില്‍പ്പെടുന്നവരെ സഹായിക്കാന്‍ മുസ്ലിമിനു മാത്രമേ കഴിയൂ എന്ന രാമനുണ്ണിയുടെ കണ്ടെത്തലിനെതിരെ അന്ന് ചിലരെങ്കിലും പ്രതികരിക്കാനുണ്ടായി. മഹത്തായ ജീവകാരുണ്യത്തെ മുസ്ലിം കണ്ണിലൂടെ കാണരുതെന്നും, രാമനുണ്ണിയുടെ നിലപാട് മതേതരമല്ലെന്നും ചൂണ്ടിക്കാട്ടി എം.എന്‍.കാരശ്ശേരിയും ലേഖനമെഴുതി. രാമനുണ്ണിയെ പിന്തുണയ്ക്കാനും ചിലരുണ്ടായെന്നതാണ് ഭീതിപ്പെടുത്തിയത്.
സാഹിത്യ പ്രവര്‍ത്തനത്തില്‍നിന്ന് വലിയ വരുമാനമൊന്നുമില്ലാതെ വന്നപ്പോഴാണ് സ്ഥിരവരുമാനമുള്ള ജോലിയെന്ന നിലയില്‍ രാമനുണ്ണി തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ കടന്നുകൂടിയത്. എം.ടി.വാസുദേവന്‍നായരുടെ സ്തുതിപാഠകനായി രംഗപ്രവേശം ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ തുഞ്ചന്‍ പറമ്പിന്റെ പവിത്രതയ്ക്ക് കളങ്കമുണ്ടായി. തുഞ്ചന്‍ പറമ്പിലെ ക്ഷേത്രത്തില്‍ കാലങ്ങളായി നിലവിളക്കു തെളിച്ചുവച്ചിരുന്നത് നിറുത്തലാക്കി.
നിലവിളക്ക് രാമനുണ്ണിക്കും ഹറാമായി! സാംസ്കാരിക പ്രവര്‍ത്തനത്തിന്റെയും വായനയുടെയും കേന്ദ്രമാകേണ്ടിയിരുന്ന തുഞ്ചന്‍പറമ്പിനെ രാമനുണ്ണി തിരൂരിലെ കാമുകീകാമുകന്മാര്ക്ക് സല്ലപിക്കാനുള്ള കേന്ദ്രമാക്കി മാറ്റി. പഠനമുറി ഉപേക്ഷിച്ചെത്തിയ വിദ്യാര്‍ത്ഥികളും യുവമിഥുനങ്ങളും കൂട്ടത്തോടെ ഇവിടേക്കെത്തി. തുഞ്ചന്‍പറമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്നു പാടെ വ്യതിചലിച്ചു. തിരൂരിലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ സല്ലാപകേന്ദ്രമായും പവിത്രഭൂമി മാറി. തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്തതും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. പ്രതിമയും അവര്‍ക്ക് ഹറാമാണല്ലോ. പ്രതിമ സ്ഥാപിക്കണമെന്ന് വാദിക്കാന്‍ രാമനുണ്ണിയുമുണ്ടായില്ല.
രാമനുണ്ണി ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ഒരു കത്തുകിട്ടിയെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഭാഷയില്‍ ‘ആരോ അയച്ച ഒരു കത്ത്’. ആറുമാസത്തിനുള്ളില്‍ രാമനുണ്ണി പൊന്നാനിയില്‍ച്ചെന്ന് ചേലാകര്‍മം (സുന്നത്ത്) നടത്തിയില്ലെങ്കില്‍ കയ്യും കാലും വെട്ടുമെന്നാണു കത്തില്‍. കത്ത് രാമനുണ്ണിതന്നെ പുറത്തുവിട്ടതോടെ ചാനലുകാര് ചര്‍ച്ചയും തുടങ്ങി. ഏതെങ്കിലും ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ ആവശ്യപ്പെട്ടാല്‍ പോലും മതംമാറാന്‍ തയ്യാറായി നില്ക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് ഇത്തരത്തിലൊരു കത്തുവരുമോ എന്ന് രാമനുണ്ണിക്ക് തന്നെ സംശയമുണ്ടായി.
മുസ്ലിമിനുമാത്രമാണ് രാജ്യത്ത് സ്നേഹവും കാരുണ്യവുമുള്ളതെന്ന് മൈതാനപ്രസംഗം നടത്തിവരുന്ന രാമനുണ്ണിക്ക് ഇങ്ങനെയൊരു ഭീഷണിയുണ്ടായതില്‍ അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികളറിയാവുന്ന പലരിലും അദ്ഭുതമുണ്ടാക്കി. എങ്കിലും പ്രൊഫ.ടി.ജെ. ജോസഫിനുണ്ടായ ഭീഷണിക്കുശേഷം മറ്റൊരു താലിബാന് മോഡല്‍ ഭീഷണി രാമനുണ്ണിക്കു നേരെയാണെന്ന് ചാനല്‍ചര്‍ച്ചയില്‍ വാദമുയര്‍ന്നു. എന്നാല്‍ രാമനുണ്ണി മാത്രം അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഭീഷണിക്കുപിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് അംഗീകരിക്കാന്‍ അദ്ദേഹത്തിനു മടിയായിരുന്നു. ഇത്രയും നാള് അവര്‍ക്കായി വാദിക്കുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തശേഷം മാറ്റിപ്പറയാനുള്ള വിഷമമായിരുന്നില്ല, പകരം നഷ്ടപ്പെടുന്ന നേട്ടങ്ങളെക്കുറിച്ചുള്ള ആശങ്കയായിരുന്നു പ്രതിഫലിച്ചത്. അങ്ങനെയൊരു കത്തുപോലും ഒന്നുസജീവമാകാനുള്ള തന്ത്രമാണോ എന്നാണ് അന്വേഷിക്കേണ്ടത്.
തൊണ്ണൂറുകളില്‍ ഇസ്ലാം മതതീവ്രവാദികള്‍ കേരളത്തില്‍ സ്വീകരിച്ച തന്ത്രം മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും പേരുപറഞ്ഞ് സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരെ തങ്ങള്‍ക്കൊപ്പം നിറുത്തുകയെന്നതായിരുന്നു. എന്‍ഡിഎഫും ജമാഅത്തെ ഇസ്ലാമിയും അതിനായി വലവിരിച്ചപ്പോള്‍ രാമനുണ്ണിയടക്കമുള്ള പലരും അതില്‍ കുടുങ്ങി. പുരസ്കാരങ്ങളും എഴുത്ത് പ്രതിഫലവും വിദേശയാത്രയും സംഭാവനയുമൊക്കെയായി നേട്ടങ്ങളും അവരിലേക്കെത്തി. ഇപ്പോഴും എത്തിക്കൊണ്ടുമിരിക്കുന്നു.
കേരളത്തില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരില് നിന്ന് സൗജന്യങ്ങള്‍ നേടാന്‍ മത്സരിച്ച് പാരമ്പര്യമുള്ളവരില്‍ ഒരു മതംമാറ്റ ചടങ്ങ് നടത്താന്‍ ഭീഷണിയുടെ സ്വരം ആവശ്യമുണ്ടോ. ഒരു പത്രത്തില്‍ ലേഖനമെഴുതിയതിനാണത്രെ ഭീഷണി. ആ ലേഖനം ഒരിക്കലും ഇസ്ലാമിന് എതിരല്ല. അതു പ്രസിദ്ധീകരിച്ച പത്രം എല്ലാക്കാലത്തും തീവ്രപക്ഷപാതിത്വം പുലര്‍ത്തുന്നതിനാല്‍ ഇസ്ലാമിലെ അനഭിലഷണീയതയ്ക്കെതിരെ രാമനുണ്ണിക്കെന്നല്ല, ആര്‍ക്കും അതില്‍ ഒന്നുമെഴുതാന്‍ കഴിയുകയുമില്ല. പിന്നെ, രാമനുണ്ണി ആരെയാണ് പൊട്ടനാക്കാന്‍ ശ്രമിക്കുന്നത്? അതേറ്റുപിടിച്ച് ചര്‍ച്ചയ്ക്കു വട്ടംകൂട്ടുന്നവര്‍ രാമനുണ്ണി വിരിച്ച വലയില്‍ കുടുങ്ങുകയാണ്. ഇനി, ഭീഷണി സത്യമാണെങ്കില്‍, പരമകാരുണ്യവാനായ ദൈവം രാമനുണ്ണിക്കു പണികൊടുത്തു തുടങ്ങി എന്നുറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: