കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവാദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ആളുകള്‍ പോയതും കണക്കിലെടുത്ത് പോലീസ് സേനയില്‍ വനിതാ കമാഡോകളെ നിയമിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടമെന്ന നിലയില്‍ അന്‍പത് വനിതാ കമാന്‍ഡോകളെ നിയമിക്കും. പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ കേരളത്തിലും ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ഉണ്ടാകാതിരിക്കാന്‍ തയാറെടുപ്പുകളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ ആക്ട് പ്രാബല്യത്തിലായതിന് ശേഷം 2200 കേസുകള്‍ ഇത് പ്രകാരം ചാര്‍ജ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നതുകൊണ്ട് പ്രതികള്‍ രക്ഷപെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.
കേസുമായിബന്ധപ്പെട്ട കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് പോലീസ് സേനയിലെ പലര്‍ക്കും അറിയില്ല. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പോലീസ് കാന്റീനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കാന്റീനുകളെ നിയന്ത്രിക്കാന്‍ അസോസിയേഷന് അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിക്കും.
പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ലഭിക്കുന്നതിനാണിത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഭീമമായ തുക ചെലവാകുന്ന ഈ കാലഘട്ടത്തില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എന്‍ജിനീയറിങ് കോളേജോ, മെഡിക്കല്‍ കോളേജോ ആരംഭിക്കുകയാണെങ്കില്‍ അത് ഏറെ പ്രയോജനം ചെയ്യുമെന്നും ബെഹ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: