ചെറുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അവയില്‍ പലതും എത്തേണ്ടിടത്ത് എത്തുന്നില്ല. എന്നതിന്റെ നേര്‍കാഴ്ച്ചയാണ് പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ചെയര്‍മാനായ കേന്ദ്രീയ വിദ്യാലയ സംഘടന് എറണാകുളം മേഖലയുടെ കീഴില്‍ 2010 ആഗസ്ത് പത്തിന് ആരംഭിച്ച വിദ്യാലയം ഇന്ന് പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ചക്രശ്വാസം വലിക്കുകയാണ്
കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെടുന്ന പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും ചെയ്യാതെ കേന്ദ്ര ഗവണ്മെന്റിനെ കുറ്റം പറഞ്ഞ് നടക്കുകയാണ് സ്ഥലം എംപി പി.കരുണാകരനും സി.കൃഷ്ണന് എംഎല്‍എയും. 2010ല്‍ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാത്ത വിദ്യാലയത്തില്‍ രക്ഷിതാക്കളുടെ കമ്മറ്റിയുടെ പ്രവര്‍ത്തനം പോലും അനുവദിക്കന്നില്ല. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപ വിദ്യാലയ വികാസ് നിധി എന്ന പേരില്‍ ലഭിച്ചിട്ടും നാളിതുവരെ വിദ്യാലയം പ്രവര്‍ത്തിക്കുന്നത് സിആര്‍പിഎഫ് അധികൃതരുടെ കാരുണ്യത്തിലാണ്.
സിആര്പിഎഫ്ഡി ഐജിമാരായിരുന്ന മധുസൂദനന്, ടി.ജെ.ജേക്കബ് എന്നിവര്‍ അതാത് വര്‍ഷങ്ങളില്‍ ആവശ്യമായ് ആസ്ബറ്റോസ് ഷീറ്റിട്ട മുറികള്‍(സൈനികര്‍ക്കായി നിര്‍മ്മിച്ച പഠനമുറികള്‍) പണിത് നല്കി ആവശ്യമായ സൗകര്യങ്ങളൊരുക്കുകയും പ്രതിരോധ വകുപ്പിന്റെ കൈവശം പെരിങ്ങോത്തുള്ള 268 ഏക്കറില്‍ നിന്നും സ്ക്കൂള് കെട്ടിടം പണിയുന്നതിനാവശ്യമായ സ്ഥലം റോഡരികില്‍ തന്നെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കകയും ചെയ്തു 2013 ഒക്ടോബര്‍ മാസം ഏഴ് എക്കര്‍ സ്ഥലം അനുവദിച്ചെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ പിന്നീടത് മൂന്ന് ഏക്കറായി വെട്ടിക്കുറച്ചു. എന്നാല്‍ വിദ്യാലയ ചെയര്മാന് കൂടിയായ ഡിഐജി ടി.ജെ.ജേക്കബിന്റെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 2014 ഫെബ്രുവരി മാസത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൂടുതല്‍ സ്ഥലം അനുവദിക്കുകയും 2015ല്‍ ബിഎസ്എന്‍എല്‍ നിര്‍മ്മാണ കമ്പനിക്ക് കെട്ടിടം പണിയുന്നതിന് എസ്റ്റിമേറ്റും പ്ലാനും നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് വിദ്യാലയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചില തല്‍പ്പരകക്ഷികളുടെ സമ്മര്‍ദ്ദഫലമായി മന്ദീഭവിച്ചു. ഇതിനൊരാശ്വാസമായി വിദ്യാലയ പാരന്റ്സ് അസോസിയേഷന്റെ നേത്യത്വത്തില്‍ 2015 സെപ്തംബര്‍ മാസം അന്നത്തെ കേന്ദ്ര നിയമവകുപ്പ് മന്ത്രി സദാനന്ദ ഗൗഡയെ കണ്ണൂരില്‍ വന്നപ്പോള്‍ നേരില്‍ കാണുകയും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആവശ്യമായ കെട്ടിടമില്ലാത്തത് തടസമായപ്പോള്‍ ഡി ഐജി ടി.ജെ.ജേക്കബ് ആവശ്യത്തിനുള്ള ക്ലാസ് മുറികള്‍ പണിതു നല്‍കിയതോടെ പ്ലസ് വണ്‍ കോഴ്സ് തുടങ്ങാന്‍ അനുമതി ലഭിക്കുകയും 2016 ല്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് ഇരുപത്താറ് കുട്ടികളുമായി ആരംഭിച്ചുക്കുകയും ചെയ്തു. എന്നാല്‍ ലാബ് സൗകര്യമില്ലാതെ കുട്ടികള്‍ ഇരുപത് കിലോമീറ്റര്‍ അകലെയുളള പയ്യന്നൂര്‍ വിദ്യാലയത്തെ ആശ്രയിക്കുകയാണ്. ഇതിന്റെ ഫലമായി വെറും പതിമൂന്ന് കുട്ടികളാണ് ഈ വര്‍ഷം പ്ലസ് വണ്‍ കോഴ്സിന് അപേക്ഷ സമര്‍പ്പിച്ചത്.
നാല് വര്‍ഷമായി സ്ഥിരം പ്രിന്‍സിപ്പല്‍ ഇല്ലാതെ പോകുന്ന വിദ്യാലയത്തിന്റെ ഗുണനിലവാരത്തകര്‍ച്ചയുടെ ഫലമായി നൂറിനടുത്ത് കുട്ടികളാണ് സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം ടി സി വാങ്ങിപ്പോയത് അക്കാദമിക്ക് നിലവാരത്തകര്‍ച്ച മാത്രമല്ല മറ്റ് കാര്യങ്ങളിലും പിന്നോക്കം പോകുന്ന വിദ്യാലയത്തിന്റെ രക്ഷക്കായി സര്‍ക്കാരിന്റെയും എംപിയുടെയും അടിയന്തിര നടപടികള്‍ ഉണ്ടായേ മതിയാവൂ. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിദ്യാലയത്തിന്റെ വികസന പരമായ ഒരു കാര്യത്തിലും ശ്രദ്ധക്കാനോ വിദ്യാലയത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനോ ലോകസഭയിലെ സിപിഎം നേതാവു കൂടിയായ പി.കരുണാകരന് എംപിയുടെ ഭാഗത്തു നിന്നും യാതൊരു ശ്രമവും നടന്നിട്ടില്ല. 2013ല്‍ സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ എംപി അന്ന് സ്കൂള്‍ കെട്ടിടം പണിയുന്നതിനുള്‍പ്പെടെ ഒരുപാട് വാഗ്ദാനങ്ങള്‍ നല്കി പോയതല്ലാതെ പിന്നീട് നാളിതുവരെ വിദ്യാലയത്തിലെ യാതൊരു കാര്യത്തിലും ശ്രദ്ധിച്ചിട്ടില്ല.
സ്ഥിരം കെട്ടിടം, സ്ഥിരം പ്രിന്‍സിപ്പല്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ആര്‍ക്ക് കഴിയും എന്ന പ്രതീക്ഷയോടെ ഏഴാം വര്‍ഷത്തിലേക്കടുക്കുമ്പോള്‍ 2017 ഓഗസ്റ്റ് 14 ന് സ്ക്കൂള് സന്ദര്‍ശിക്കുന്ന റിച്ചാര്‍ഡ് ഹേ എംപി തങ്ങളുടെ രക്ഷകനാവുമെന്ന വിശ്വാസത്തിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: