ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നിരവധി മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രമുഖ അഭിഭാഷകന് റാം ജെത്മലാനി. കുബുദ്ധിയെന്നു മാത്രമല്ല അതിനേക്കാള്‍ മോശമായ പല വാക്കുകളും കേജ്രിവാള്
ജെയ്റ്റ്ലിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. കേജ്രിക്കയച്ച കത്തില്‍ ജെത്മലാനി കുറിച്ചു.
ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസില്‍ കേജ്രിക്കുവേണ്ടി ഹാജരായിരുന്ന ജെത്മലാനി കഴിഞ്ഞ ദിവസം വക്കാലത്ത് ഉപേക്ഷിച്ച് കേജ്രിക്കെതിരെ തിരിഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കത്തും. ജെയ്റ്റ്ലിക്കെതിരെ കോടതിയില്‍ മോശം വാക്കുകള്‍ പ്രയോഗിക്കണമെന്ന് കേജ്രിവാളാണ് തന്നോട് നിര്‍ദ്ദേശിച്ചത്.
ജെയ്റ്റ്ലി മാനനഷ്ടക്കേസ് നല്കിയപ്പോള് സ്വാഭാവികമായി താങ്കള്‍ എന്റെ സേവനം തേടി. നിങ്ങള്‍ മനസ്സാക്ഷിയോട് തന്നെ ചോദിക്കുക, കുബുദ്ധിയെന്നതിനേക്കാള് മോശമായ വാക്ക് നിങ്ങള്‍ ജെയ്റ്റ്ലിക്കെതിരെ എത്ര തവണ ഉപയോഗിച്ചിട്ടുെണ്ടന്ന്. ആ കുബുദ്ധിയെ പാഠം പഠിപ്പിക്കണമെന്ന് നൂറു തവണയെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ കള്ളം പറഞ്ഞതിനാലാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാനനഷ്ടക്കേസിന്റെ വാദത്തിനിടെ ജെത്മലാനി ജെയ്റ്റ്ലിയെ കോടതിയില്‍ കുബുദ്ധിയെന്ന് വിളിച്ചിരുന്നു. തുടര്‍ന്ന് ജെയ്റ്റ്ലി ഇതിനും കേജ്രിക്കെതിരെ മാനനഷ്ടക്കേസ് നല്കി. ഇത് പൊല്ലാപ്പായപ്പോള്‍, ഞാന്‍ പറഞ്ഞിട്ടല്ല ജെത്മലാനി സ്വന്തം ഇഷ്ടപ്രകാരമാണ് ജെയ്റ്റ്ലിയെ അങ്ങനെ വിളിച്ചതെന്നായി. ഇതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിയതും ജെത്മലാനി കേജ്രിയുടെ വക്കാലത്ത് ഉപേക്ഷിച്ചതും.
കേജ്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കുബുദ്ധിയെന്ന വാക്ക് താന്‍ പറഞ്ഞതെന്ന് ജെത്മലാനി വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാത്ത കേജ്രി പതിനായിരം രൂപ അയയ്ക്കാന്‍ കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: