താമരശ്ശേരി: മണ്ണും മഴയുമറിഞ്ഞ് കാടും കാറ്റുമറിഞ്ഞ് താമരശ്ശേരി ചുരത്തില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ മഴയാത്ര പ്രകൃതി പഠനയാത്രയായി. പാള, ഓല, ചേമ്പില, വാഴയില, മുള, ഈറ്റ, പനയോല എന്നി ഉപയോഗിച്ചുള്ള പ്രദര്‍ശന വസ്തുക്കളുമായാണ് യാത്രയില്‍ പങ്കെടുത്തവര്‍ ചുരമിറങ്ങിയത്. പരിസ്ഥിതി, ജൈവ വൈവിധ്യം, ഊര്‍ജ്ജം, ശുചിത്വം എന്നീ മുഖ്യവിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സന്ദേശ അവതരണങ്ങള്‍ നടത്തി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ 109 വിദ്യാലയങ്ങളില്‍ നിന്നായി 10,842 വിദ്യാര്‍ത്ഥികള്‍ മഴയാത്രയില്‍ അണിനിരന്നു. ലക്കിടിയില്‍ നിന്നാരംഭിച്ച യാത്ര നാലാം ഹെയര്‍പിന്‍ വളവില്‍ സമാപിച്ചു.
പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപനസമിതി, നാഷണല്‍ ഗ്രീന്‍ കോര്‍ വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകള്‍, ദര്‍ശനം സാംസ്കാരിക വേദി എന്നിവര്‍ നേതൃത്വം നല്കിയ മഴയാത്രക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവ ഔദ്യോഗിക പിന്തുണ നല്കി. പൊതുവിദ്യാഭ്യാസ വകുപ്പും പോലീസ് – വനം വകുപ്പുകളും പുതുപ്പാടി ഗ്രാമപഞ്ചായത്തും ഒപ്പമുണ്ടായി.
ലക്കിടി ഓറിയന്റല്‍ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന് എംഎല്‍എ യാത്ര ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി. ശോഭീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. എം.എ. ജോണ്സണ്, ഡോ. എന്‍. സിജേഷ്, മണലില്‍ മോഹനന് എന്നിവര്‍ സംസാരിച്ചു.
സി. ജയരാജന്, ടി.വി. രാജന്, കെ.പി.യു. അലി, കെ.കെ. സുകുമാരന്‍, എ. ശ്രീവത്സന്‍, പി. രമേഷ്ബാബു, കെ.ജി. രഞ്ജിത്ത് രാജ്, പ്രമോദ് മണ്ണടത്ത്, സുനില്‍ വിശ്വചൈതന്യ, സുമ പള്ളിപ്രം, വടയക്കണ്ടി നാരായണന്, സുഭീഷ് ഇല്ലത്ത്, രാജലക്ഷ്മി, പി.കെ. ശശിധരന്, കെ.പി. അബ്ദുള്‍ ഗഫൂര്‍ കൃഷ്ണകുമാര്‍ അംബ്രോളി, പ്രകാശ് ഓറിയോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: