ചങ്ങനാശേരി: എം.സി.റോഡ് നവീകരണത്തിന്റെ ഭാഗമായി പാലാത്രഭാഗത്തുള്ള പാലത്തിലെ ടാറിംഗ് ജോലികള്‍ യാത്രക്കാരെ വലച്ചു. മുന്നറിയിപ്പില്ലാതെ പാലത്തിലെ ടാറിംഗ് ഇളക്കി പുതിയമെറ്റലിടുന്ന ജോലികളാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെ കണ്ണന്‍പേരൂര്‍ പാലത്തില്‍ പണികള്‍ ആരംഭിച്ചതോടെ എം.സി.റോഡ് നിശ്ചലമാകുന്ന തരത്തിലായിരുന്നു ഗതാഗതകുരുക്ക്. മുന്നറിയിപ്പില്ലാത്തതിനാല്‍ ഗതാഗതനിയന്ത്രണത്തി ആവശ്യമായ പോലീസും എത്തിയിരുന്നില്ല.
യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. വിനോദിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പോലീസുകാരെത്തി വാഹനങ്ങള്‍ തിരിച്ചു വിട്ടും നിയന്ത്രണമേര്‍പ്പെടുത്തിയുമാണ് ഗതാഗതകുരുക്കഴിച്ചത്. പി.എസ്.സി പരീക്ഷയുണ്ടായിരുന്നതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് സമയത്തെത്താനായില്ലെന്നും പരാതിയുണ്ട്. പലരും പരീക്ഷയെഴുതിതെ മടങ്ങിയതായും പറയുന്നു.പാലം മുതല്‍ മതുമൂലവരെയും തുരുത്തിവരെയും വാഹനങ്ങള്‍ നിരന്നു കിടന്നു. ഇവിടെ നിന്നും നഗരത്തിലെത്താന്‍ മറ്റു മാര്ഗ്ഗമില്ലാത്തതും യാത്രക്കാരെ കൂടുതല്‍ വലച്ചുവീതിയില്ലാത്ത പാലത്തില്‍ ജെ.സി.ബിയും മറ്റു നിര്‍മ്മാണയന്ത്രങ്ങളും കയറിയാല്‍ ഒരു വശത്തുകൂടി പോലും വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പാലത്തിലെ പണികള്‍ നടത്താനാരംഭിച്ചത്.ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ മീനുമായി വന്ന വാഹനം പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി അപകടവുമുണ്ടായിരുന്നു.
ഒരു വാഹനത്തിന്റെ കഷ്ടിച്ച് പോകാനുള്ള വീതിമാത്രമായിരുന്നു പാലത്തിനുണ്ടായിരുന്നത്. ഇതിന്റെ വീതി കൂട്ടി ടാര്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: