തലശേരി: ചാരിത്ര്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു പോയി ലോഡ്ജ് മുറിയില്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന കേസില്‍ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാറിന് (40) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. കേസില്‍ ഷമ്മി കുമാറിന്റെ അമ്മ പത്മാവതി (70) യെ രണ്ടുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഷമ്മികുമാറിന്റെ സഹോദരന് ലതീഷ്കുമാറിനെ(58) കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്.
കണ്ണൂര്‍ കാട്ടമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യയെ(26) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ഷമ്മികുമാറിനെ ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലപാതക്കകുറ്റത്തിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയടക്കാനും 498 എ പ്രകാരം ഗാര്‍ഹിക പീഡനത്തിന് മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും 201 പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവര്‍ഷം കഠിനതടവും 50 000 രുപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. ഭര്‍തൃമാതാവ് പത്മാവതിയെ 498 പ്രകാരം ഗാര്‍ഹിക പീഡനക്കുറ്റത്തിനാണ് തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഷമ്മികുമാര്‍ പിഴയടച്ചില്ലെങ്കില്‍ വിവിധ വകുപ്പ് പ്രകാരം നാലു വര്‍ഷം കൂടി കഠിനതടവനുഭവിക്കണം. എന്നാല്‍ തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചാല്‍ മുഴുവന്‍ തുകയും രമ്യയുടെ മൂന്നു മക്കള്‍ക്കായി നല്‍കാനും കോടതിവിധിയില്‍ വ്യക്തമാക്കി. പത്മാവതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഷമ്മികുമാറിന്റെ കാലിന് മുറിവുള്ളതിനാല്‍ വൈദ്യസഹായം നല്‍കാനും കോടതി നിര്‍ദേശിച്ചു.
2010 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം. അച്ഛനും അമ്മയും രമ്യയുടെ മുത്തമക്കളും ബന്ധുവിന്റെ വിവാഹത്തിനു പോയ ജനുവരി 16 ന് ഭാര്യയെയും ഇളയ കുട്ടിയെയും കൂട്ടി വീട് വിട്ട ഷമ്മികുമാര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ച ശേഷം 20നാണ് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത്. അന്നു രാത്രി ഒരുമണിയോടെ കുട്ടിയെ രമ്യയുടെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ കൊണ്ടുപോയി വരാന്തയില്‍ വെക്കുകയും കുറച്ചുസമയം കഴിഞ്ഞ് രമ്യയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കുട്ടി വരാന്തയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. 22ന് ലോഡ്ജ് അധികൃതര്‍ മുറി തുറന്നുനോക്കിയപ്പോഴാണ് രമ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം വിദേശത്തേക്കു കടന്ന ഷമ്മികുമാറിനെ ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടികൂടി നാടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റിമാന്‍ഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. 2002 ജൂണ്‍ രണ്ടിനാണ് ഷമ്മികുമാറും രമ്യയും വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: