ആലപ്പുഴ: എന്‍സിപിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പടയൊരുക്കം. സംസ്ഥാന പ്രസിഡന്റിന്റെ മരണാനന്തര ചടങ്ങുകളില്‍ മുഴുവന്‍ സമയവും പങ്കെടുക്കാതിരുന്ന മന്ത്രിയെ എന്‍സിപിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം നോട്ടീസ് പ്രചരണം ആരംഭിച്ചു.
മുഖ്യമന്ത്രിയെക്കാള്‍ തിരക്കുള്ള മന്ത്രിയാണോ തോമസ് ചാണ്ടിയെന്നാണ് ജനകീയ പ്രതികരണവേദിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന നോട്ടീസിലെ പരാമര്‍ശം.
സര്‍ക്കാരില്‍ നിന്ന് രണ്ടു കോടി രൂപ ചികിത്സാ സഹായം കൈപ്പറ്റിയ മന്ത്രിക്ക് പാവപ്പെട്ടവന്റെ വേദന അറിയുമോ എന്നാണ് നോട്ടീസിലെ മറ്റൊരു ചോദ്യം. തോമസ് ചാണ്ടിക്കെതിരെ ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ എതിര് ചേരിയിലായിരുന്നു നേരത്തെ തന്നെ തോമസ് ചാണ്ടി. ഉഴവൂരിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ചേരിയില്‍പ്പെട്ടവര്‍ ചാണ്ടിക്കെതിരെ കൃത്യമായ നീക്കമാണ് നടത്തുന്നത്. ഉഴവൂര്‍ വിജയന് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മാണി സി. കാപ്പന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിയും ഇതിനെ അനുകൂലിക്കുന്ന പ്രതികരണങ്ങളാണ് മാധ്യമങ്ങളിലൂടെ നടത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ താനായിരിക്കും എന്‍സിപിയുടെ മന്ത്രിയെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ചാണ്ടിയെ വെട്ടി എന്‍. ശശീന്ദ്രനെ ഉഴവൂര്‍ പക്ഷം മന്ത്രിയാക്കി. എന്നാല്‍, ശശീന്ദ്രന് യുവതിയോട് അശ്ലീലം പറഞ്ഞ സംഭവം വിവാദമായതോടെ തോമസ് ചാണ്ടിക്ക് അപ്രതീക്ഷിതമായി മന്ത്രി സ്ഥാനം കൈവന്നു. ഉഴവൂരിന്റെ മരണത്തോടെ പാര്‍ട്ടിയിലും പിടിമുറുക്കാനുള്ള ചാണ്ടിയുടെ ശ്രമങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ മറുപക്ഷം കരുനീക്കം തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: