കണ്ണൂര്‍: മുന്‍തലമുറ വായിച്ചും സമരംചെയ്തും സത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി പൊരുതിയതിന്റെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്ന സന്തോഷമെന്ന് സാഹിത്യകാരന് എം.മുകുന്ദന്. കണ്ണുകൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും വായിക്കുമ്പോഴേ ഓരോ വ്യക്തിയും യഥാര്‍ത്ഥ മനുഷ്യനാകുന്നുളളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കത്തെഴുതാം പരിപാടിയില്‍ മികച്ച കത്തെഴുതിയ വിദ്യാര്‍ത്ഥികളെയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും പങ്കെടുപ്പിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
അച്ഛനമ്മമാര്‍ വായിച്ചാല്‍ സ്വഭാവികമായി കുട്ടികളിലും വായനാശീലമുണ്ടാകും. വായിക്കാന്‍ സമയമില്ലെങ്കിലും വീട്ടില്‍ പുസ്തകങ്ങള്‍ ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങള്‍ പുസ്തകങ്ങള്‍ കണ്ട് വളരുന്നത് തന്നെ പുസ്തകങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കും. ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഓട്ടപ്പപന്തയത്തിലാണ് നാമിന്ന്. കുട്ടികള്‍ വളരുന്നത് സ്നേഹബന്ധങ്ങളും സമാധാനവും ഇല്ലാതാകുന്ന ഒരു സമൂഹത്തിലാകരുത്. അത് നമ്മെ എവിടെയും എത്തിക്കില്ലെന്ന തിരിച്ചറിവ് വേണം. വലിയ വീടുകളും കാറുകളും ഉള്‍പ്പെടെ എല്ലാ ഭൗതികസാഹചര്യങ്ങളും ഉണ്ടായിട്ടും സന്തുഷ്ടനായ, ചിരിക്കുന്ന ഒരു മനുഷ്യനെ അതിസമ്പന്നരാജ്യമായ അമേരിക്കയില്‍ കാണാനാകില്ല. സമ്പന്നതയുടെ വലിയ അപകടമതാണ്. അമ്പത് വയസ് കഴിഞ്ഞാല്‍ വിഷാദരോഗികളും മാനസിക പ്രശ്നങ്ങളും ഉള്ളവരായി ഉറക്കഗുളികയില്ലാതെ ജീവിക്കാന്‍ പറ്റാത്ത സമൂഹമായി മാറിയിരിക്കുകയാണ് പാശ്ചാത്യജനത. എന്നാല്‍ നമ്മുടെ നാട് ദരിദ്രമായിട്ട് കൂടി നമുക്ക് സന്തോഷവും സൗഹൃദവും കാത്തുസൂക്ഷിക്കാനാകുന്നതും സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നതും കലാ-സാംസ്കാരിക-സാഹിത്യങ്ങളില്‍ സജീവമായി ഇടപെടുന്നത് കൊണ്ടാണ്. മൊബൈലിന്റെയും സമൂഹമാധ്യമങ്ങളുടെയും വ്യാപനം വായനയെ ഇല്ലാതാക്കുമെന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ കുട്ടികളും മുതിര്‍ന്നവരും ഇന്നും വായിക്കുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ സമ്പന്നമാണ് നമ്മുടെ നാട്. മുന്നേ പോയവര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് മലയാളികള്‍ ഇന്ന് അനുഭവിക്കുന്ന ഓരോ നേട്ടവും. അത് എന്നും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും പ്രകൃതിയേക്കുറിച്ചും സമൂഹത്തെക്കുറിച്ചും ബോധ്യമുള്ള ഇന്നത്തെ കുട്ടികളെക്കുറിച്ച് അഭിമാനമുണ്ടെന്നും എം.മുകുന്ദന് പറഞ്ഞു.
നാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച വിദ്യാര്‍ത്ഥികളേയും സാഹിത്യമത്സരങ്ങളില് വിജയിച്ച പ്രതിഭകളെയും അവര്‍ക്ക് പിന്തുണയുമായി കൂടെ നില്ക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായും എം.മുകുന്ദന് പറഞ്ഞു.
മയ്യഴിയുടെ കഥാകാരന് മുന്നില്‍
തുമ്പികളായി കുരുന്നുകള്‍
കണ്ണൂര്‍: വെള്ളിയാങ്കല്ലിലെ തുമ്പികളെപ്പോലെ അവര്‍ മയ്യഴിയുടെ കഥാകാരന് ചുറ്റുംകൂടി. ഓട്ടോഗ്രാഫില്‍ കൈയൊപ്പ് ചാര്‍ത്താനും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനും അവര്‍ തിടുക്കം കൂട്ടി. കൂട്ടംകൂടി നിന്ന് സെല്‍ഫിയെടുക്കാനുള്ള ബഹളമായിരുന്നു പിന്നെ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം മുകുന്ദന് പുതുതലമുറയിലെ പ്രതിഭകളുമായി നടത്തിയ സംവാദമായിരുന്നു വേദി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരിപാടി ഒരുക്കിയത്.
വൈദ്യതി അന്യമായിരുന്ന ഒരു കാലത്ത് റേഷനായി കിട്ടിയിരുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ അമ്മയുടെ കണ്ണ് വെട്ടിച്ച് പുലരുവോളം പുസ്തകം വായിച്ച് ഉറങ്ങിപ്പോയിരുന്ന കുട്ടിയുടെ കഥ മയ്യഴിയുടെ കഥാകാരന് ചെറുചിരിയോടെ വിവരിച്ചപ്പോള്‍ കേട്ടിരുന്ന കുട്ടികളുടെ കണ്ണുകളില്‍ വിടര്‍ന്നത് കൗതുകം. വായനപൂര്‍ത്തിയാക്കാതെ പുസ്തകം നെഞ്ചില്‍ വച്ച് ഉറങ്ങിയിരുന്ന ആ കാലത്താണ് കണ്ണ് കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും വായിക്കാനാകുമെന്ന് തനിക്ക് മനസിലായതെന്നും എന്നാല്‍ വേഗം വിളക്കണയ്ക്കുമെന്ന് പറഞ്ഞ് അത് ചെയ്യാതെ അമ്മയെ ഏറെക്കാലം പറ്റിച്ചതോര്‍ക്കുമ്പോള്‍ അല്‍പ്പം വിഷമം തോന്നാറുണ്ടെന്നുമുള്ള സ്വന്തം വായനാനുഭവങ്ങളാണ് കഥാകാരന് കുട്ടികളുമായി പങ്കുവച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതാം പരിപാടിയില്‍ മികച്ച കത്തെഴുതിയ വിദ്യാര്‍ത്ഥികളെയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും പങ്കെടുപ്പിച്ചാണ് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചത്.
തന്റെ വായനയെ സമ്പന്നമാക്കിയ ബാല്യകാല വായനാനുഭവങ്ങളും പ്രകൃതിയെ സ്നേഹിക്കേണ്ടതിന്റെ ആവശ്യം ഓര്‍മിപ്പിക്കുന്ന യാത്രാനുഭവങ്ങളും അദ്ദേഹം സംവദിച്ചു. അസുഖബാധിതനായി ആശുപത്രിക്കിടക്കയിലേക്ക് പോകുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞുങ്ങളെ പോലെ താന്‍ നട്ടുവളര്‍ത്തിയ ഓരോ വൃക്ഷങ്ങളെയും ആലിംഗനം ചെയ്ത് യാത്രയായ പോര്‍ച്ചുഗീസുകാരനായ ഒരു വൃദ്ധന്റെ കഥ പറഞ്ഞ് ഓരോ മനുഷ്യനും അയാളെ പോലെയാകുമ്പോള്‍ പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന മനോഭാവം സ്വാഭാവികമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമ്പത്തിന് പുറകെ പായുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒന്നും നേടുന്നില്ലെന്നും സമ്പന്നരാഷ്ട്രമായിട്ടും ജിവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വിദേശരാജ്യങ്ങളിലെ ആളുകളെക്കുറിച്ചും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. പൂര്‍വ്വികര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ഓരോ നേട്ടവും. അത് എന്നും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും പ്രകൃതിയേക്കുറിച്ചും സമൂഹത്തെക്കുറിച്ചും ബോധ്യമുള്ള ഇന്നത്തെ കുട്ടികള്‍ അത് കാത്തുവയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും എം. മുകുന്ദന് പറഞ്ഞു.
സീരിയലുകള്‍ക്ക് അടിമപ്പെടാതെ കുട്ടികള്‍ വായിച്ച് തന്നെ വളരണമെന്നും അതിനുള്ള സാഹചര്യമൊരുക്കുന്നതിന് രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്നും നാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച വിദ്യാര്‍ത്ഥികളേയും സാഹിത്യമത്സരങ്ങളില് വിജയിച്ച വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണയുമായി കൂടെ നില്ക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പിന്നെ കഥാകാരന്റെ കൂടെ സെല്‍ഫിയെടുക്കാനും കൂടെ നിന്ന് ഫോട്ടോ പകര്‍ത്താനും കയ്യൊപ്പ് വാങ്ങാനുമായി കുട്ടികളുടെ തിരക്ക്. ഓരോരുത്തര്‍ക്കും ഓട്ടോഗ്രാഫും കൂടെ ഫോട്ടോയും നല്കി കഥാകാരന് മടങ്ങി. ഒപ്പം നാളത്തെ പൗരന്മാരായ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രി പരിഗണന നല്‍കിയതിന്റെ അഭിമാനത്തോടെ വിദ്യാര്‍ത്ഥികളും.
വായനാപക്ഷാചരണത്തിന്റെ ജില്ലാതല ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് പ്രൈസും അനുമോദന പത്രവും പുസ്തകവുമാണ് സമ്മാനമായി നല്‍കിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് ജില്ലാതല വിജയികള്‍ക്കും ഉപജില്ലാതല വിജയികള്‍ക്കും പുസ്തകവും മുഖ്യമന്ത്രി ഒപ്പിട്ട ആശംസാപത്രവും നല്കി. വായനാ മല്‍സര വിജയികള്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
എഡിഎം ഇ മുഹമ്മദ് യൂസഫ്, ഡിഡിഇ എം.ബാബുരാജന്, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.വി.പുരുഷോത്തമന്, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസറും കഥാകൃത്തുമായ ടി.പി.വേണുഗോപാലന്‍, കാരയില്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് സ്വാഗതവും അസി. എഡിറ്റര്‍ സി.പി.അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: