ന്യൂദല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെയ്ക്കുന്നത് തടയാന്‍ ഹൈക്കമാന്റിന്റെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തുടരുന്നതിനിടെ യുപിയില്‍ സമാജ് വാദി പാര്‍ട്ടിയിലെയും ബിഎസ്പിയിലെയും അംഗങ്ങള്‍ രാജിവെച്ചു. സമാജ് വാദി പാര്‍ട്ടിയിലെ രണ്ടു പേരും ബിഎസ്പിയിലെ ഒരു എംഎല്‍സിയുമാണ് രാജിവെച്ചത്. കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആറു എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ സ്ഥാനം ഒഴിഞ്ഞത്. 182 അംഗ സഭയില്‍ 57 പേരായിരുന്ന കോണ്‍ഗ്രസിന് നിലവില്‍ 51 പേര് മാത്രമാണുള്ളത്. ഇതില്‍ 40 പേരെ കര്‍ണ്ണാടകത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റി കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ യുപി സന്ദര്‍ശനം ആരംഭിക്കുന്നതിനൊപ്പം തന്നെ പ്രതിപക്ഷ എംഎല്‍സിമാരുടെ രാജിവാര്‍ത്ത പുറത്തുവന്നത് പ്രതിപക്ഷ കക്ഷികളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്. എസ്.പിയിലെ യശ്വന്ത് സിങ്, ബുക്കല്‍ നവാബ്, ബിഎസ്പിയിലെ ഡോ. ജയ് വീര്‍ സിങ് എന്നിവരാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പദവി രാജിവെച്ചത്. ബിജെപിയില്‍ ചേരാനൊരുങ്ങുന്ന സ്വതന്ത്ര എംഎല്‍എ രാജാ ഭയ്യയുടെ അടുത്തയാളാണ് രാജിവെച്ച എംഎല്‍സി യശ്വന്ത് സിങ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ഡോ. ദിനേശ് ശര്‍മ്മ, കേശവ് പ്രസാദ് മൗര്യ, ഗതാഗത മന്ത്രി സ്വതന്ത്ര ദേവ് സിങ്, ന്യൂനപക്ഷ മന്ത്രി മൊഹസിന്‍ റാസ എന്നിവര്‍ക്ക് ആഗസ്ത് മാസത്തിന് മുമ്പായി എംഎല്‍എ പദമോ എംഎല്‍സി പദമോ സ്വീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേരുടെ രാജി ഉണ്ടാവുമെന്ന ആശങ്ക എസ്.പി, ബിഎസ്പി നേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്. ബിജെപി രാഷ്ട്രീയ അഴിമതിയാണ് കാണിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
അതിനിടെ ബംഗളൂരുവിലേക്ക് എത്തിച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണ്ണാടക മന്ത്രി ഡി.കെ ശിവകുമാറിന്റെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള ഒരു സീറ്റില്‍ അഹമ്മദ് പട്ടേല്‍ തോല്‍ക്കുന്ന അവസ്ഥയാണുള്ളത്. ഇതൊഴിവാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: