തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹ് കുന്നില്‍വീട്ടില്‍ രാജേഷി(34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ സിപിഎമ്മുകാര്‍ പിടിയില്‍. മുഖ്യപ്രതി മണികണ്ഠന് ഉള്‍പ്പെടെ ആറുപേരെയാണ് ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്.മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാകടയ്ക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നത്. മുന്‍വിധികളില്ലാതെയാണ് അന്വേഷണമെന്ന് ഐജി പറഞ്ഞു. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചു നല്കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഗൂഢാലോചനയും അന്വേഷിക്കും. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. വീഡിയോ, മെസേജ്, ഫേസ് ബുക്ക് പോസ്റ്റ് എന്നിവയിലൂടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സിപിഎം-ഡിവൈഎഫ്ഐ സംഘം ആര്‍എസ്എസ് കാര്യവാഹിനെ വെട്ടിക്കൊന്നത്. ശാഖകഴിഞ്ഞ് മടങ്ങിയ ശ്രീകാര്യം ഇടവക്കോട് ശാഖാ കാര്യവാഹ് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷി(34)നെയാണ് വെട്ടിക്കൊന്നത്.
വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ പാല് വാങ്ങവേ കടയുടെ മുന്നിലിട്ടാണ് സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തില്‍ പ്രജീത്ത്, എബി, സിബി, അഖില്‍ എന്നിവരടങ്ങുന്ന സംഘം ആക്രമിച്ചത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു.
വലതു കൈ വെട്ടി മാറ്റി അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തിലും നാല്പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശിപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടു കൂടി രാജേഷിന് അന്ത്യം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: