കണ്ണൂര്‍: പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സിപിഎം പങ്കെടുക്കില്ല. പോലീസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് സിപിഎം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
വൈകിട്ട് നാലു മണിക്കാണ് കളക്ടര്‍ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സി.പി. എം ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. സി.പി. എം പ്രവര്‍ത്തകരെ വേട്ടയാടുന്ന സമീപനത്തില്‍ നിന്ന് പൊലീസ് പിന്തിരിയാത്ത സാഹചര്യത്തില്‍ സമാധാന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
തളിപ്പറമ്പ് സഹകരണ ആശുപത്രി ഉള്‍പ്പടെ സി.പി. എം നിയന്ത്രണത്തിലുള്ള നിരവധി സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കോണ്‍, ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍. ചന്ദ്രന് ഉള്‍പ്പടെയുള്ള നേതാക്കള്‍ പോലീസിന്റെ മൃഗീയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. എന്നിട്ടും പൊലീസ് ഏകപക്ഷീയമായി സി.പി. എം പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുകയാണ്.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വധശ്രമക്കേസ് ഉള്‍പ്പടെ കുറ്റം ചുമത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്. വനിതാ പോലീസ് ഇല്ലാതെയാണ് സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും സി.പി. എം ആരോപിക്കുന്നു. പോലീസ് തുടരുന്ന ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിക്കാന്‍ ജില്ലയില്‍ ധര്‍ണയും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
സി.പി. എം വിട്ടു നില്ക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം കേവലം ചടങ്ങായി മാറിയേക്കുമെന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്. എന്നാല്‍ ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള എല്ലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി കക്ഷികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സി.പി. എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: