ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റിമറിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമപരിഷ്കരണം മാത്രമല്ല ജിഎസ്ടി. സത്യസന്ധതയുടെ സംസ്കാരം വളര്‍ത്തുന്ന സാമ്പത്തിക മാതൃക കൂടിയാണെന്നും മന് കീ ബാത്തില്‍ മോദി ചൂണ്ടിക്കാട്ടി.
ജിഎസ്ടി നടപ്പിലാക്കിയിട്ട് ഒരു മാസത്തോളമായി. അവശ്യ സാധനങ്ങളുടെ വില കുറഞ്ഞു. ട്രക്കുകളുടെ പോക്കുവരവുകള്‍ വര്‍ധിച്ചതോടെ സാധനങ്ങള്‍ അതിവേഗം ലക്ഷ്യങ്ങളിലെത്തുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്കും ആക്കംകൂട്ടി. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സമ്പദ്വ്യവസ്ഥയില് അനുകൂല സ്ഥിതിവിശേഷമുണ്ടായി. ദരിദ്രന്റെ പാത്രത്തിന് ഭാരമേറരുതെന്നതിനാണ് ജിഎസ്ടിയില്‍ മുന്‍ഗണന നല്‍കിയത്. കേവലം നികുതി പരിഷ്കരണം മാത്രമല്ല, ഒരു പുതിയ വിശ്വാസത്തിന്റെ സംസ്കാരത്തിന് ശക്തിയേകുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ്. ഒരു തരത്തില്‍ സാമൂഹിക പരിഷ്കരണത്തിന്റെ മുന്നേറ്റമാണിത്. മോദി വ്യക്തമാക്കി.
സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷത്തോളമായെങ്കിലും ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമ്പോള്‍ ഈ ലക്ഷ്യം നേടിയെടുക്കണം. മാലിന്യം, ദാരിദ്ര്യം, അഴിമതി, വര്‍ഗ്ഗീയത എന്നിവ ഇല്ലാതാക്കണം. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഇതിനുള്ള പ്രതിജ്ഞ ചെയ്യണം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതല്ല ആവശ്യം, പുതിയ രാജ്യത്തിനായുള്ള സ്വപ്നവുമായി ചേരുകയെന്നതാണ്.
ഇത്തവണത്തെ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ദൈര്‍ഘ്യം കുറക്കാന്‍ ആലോചിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്രസംഗം നീണ്ടുപോയതായി പരാതി ലഭിച്ചിരുന്നു. 40-50 മിനിട്ടിനുള്ളില്‍ പ്രസംഗം ചുരുക്കാനാണ് ആഗ്രഹിക്കുന്നത്. അത് നടക്കുമോയെന്നറിയില്ല. അദ്ദേഹം വിശദീകരിച്ചു.
വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എല്ലാ മേഖലയിലും പെണ്‍കുട്ടികള്‍ രാജ്യത്തിന് അഭിമാനമാവുകയാണ്. പ്രതീക്ഷകള്‍ വളരെയേറെയുള്ള കാലത്ത് പരാജയപ്പെടുന്നവര്‍ക്കെതിരെ വലിയ രോഷപ്രകടനങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലര്‍ പരിധികള്‍ ലംഘിച്ച് വേദനിപ്പിക്കുന്ന ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യും.
എന്നാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയൊന്നടങ്കം ആ പരാജയത്തെ സ്വന്തം തോളിലേറ്റി. അവരെ പ്രകീര്‍ത്തിക്കുകയും അഭിമാനിക്കുകയും ചെയ്തു. കളി ജയിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ 125 കോടി ജനങ്ങളുടെ മനസ്സു ജയിച്ചെന്ന് ഞാന്‍ അവരോട് പറഞ്ഞു. മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: