തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സംഭവങ്ങളുടെ നിജസ്ഥിതി ആരായുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണിത്.
പോലീസ് മേധാവി ലോകനാഥ് ബെഹ്റയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകത്തിനും തലസ്ഥാനത്തെ അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. സാധാരണ മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ വിളിച്ചുവരുത്തി വിവരം തേടുന്നത് അസാധാരണമാണ്.
ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ആര്‍എസ്എസ് മേധാവിയുമായും സംസാരിക്കാമെന്നും സമാധാനത്തിനായി പ്രസ്താവന ഇറക്കാമെന്നും മുഖ്യമന്ത്രി ഗവര്‍ണറോടു പറഞ്ഞു. മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ ഗവര്‍ണര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെഅറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: